കൊച്ചി: ആന്ധ്രപ്രദേശില്‍ നിക്ഷേപം നടത്തണമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു.എം.ജേക്കബ്. ആന്ധ്ര മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ എത്തിയ സംസ്ഥാന ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി എസ്.സവിതയാണ് കിറ്റെക്‌സിനെ ഔദ്യോഗികമായി ആന്ധ്രയിലേക്ക് ക്ഷണിച്ചത്. കിഴക്കമ്പലത്ത് എത്തി കമ്പനി സന്ദര്‍ശിച്ച ടെക്‌സ്‌റ്റൈല്‍ മന്ത്രി ആന്ധ്രയില്‍ നിക്ഷേപം നടത്താന്‍ എല്ലാ സൗകര്യങ്ങളും ഉറപ്പ് നല്‍കുകയായിരുന്നു.

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ മുന്‍പ് ഒന്നാമതായിരുന്നു ആന്ധ്ര. ആ സ്ഥാനം പിന്നീട് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ വീണ്ടും വ്യവസായികളെ സംസ്ഥാനത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സന്ദര്‍ശനത്തില്‍ വളരെ തൃപ്തി തോന്നിയെന്ന് മന്ത്രി സവിത പ്രതികരിച്ചു. സാബു എം ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. നിക്ഷേപം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താന്‍ മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇനി വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. 3500 കോടി രൂപയാണ് തെലങ്കാനയില്‍ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്ന് ക്ഷണം വന്നിരിക്കുന്നു. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി. കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ മുന്നിലാണെന്നത് സംസ്ഥാനത്തെ വ്യവസായ മന്ത്രിയും സര്‍ക്കാരും മാത്രം പറയുന്നതാണ്. ഒരു വ്യവസായിയും അത്തരത്തില്‍ പറയില്ല. മനസമാധാനത്തിന് വേണ്ടിയാണു താന്‍ സംസ്ഥാനം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച സാബു.എം.ജേക്കബ് ഉടന്‍ തന്നെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു. ''2021ല്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കമ്പനി നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് തെലങ്കാനയിലേക്ക് ക്ഷണം കിട്ടി പോയത്. 3500 കോടി രൂപയാണ് തെലങ്കാനയില്‍ ഇന്‍വെസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് വ്യാവസായിക രംഗത്ത് വലിയ അവസരമാണ് ഉള്ളത്. ലോകത്തെ ട്രേഡ് സംവിധാനം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ആന്ധ്രമുഖ്യമന്ത്രിയുടെ സൗകര്യം നോക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ചര്‍ച്ച നടത്തും. കേരളത്തില്‍ തുടര്‍ നിക്ഷേപം നടത്താന്‍ താത്പര്യമില്ല'' സാബു.എം.ജേക്കബ് പറഞ്ഞു.

തെലങ്കാനയിലെ പോലെ ആന്ധ്രയിലും വ്യവസായത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍. വ്യവസായ മേഖല വളര്‍ത്തിയെടുക്കാനുള്ള ആന്ധ്രസര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് ക്ഷണം ലഭിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ പിന്നിലുള്ള ആന്ധ്രയെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലോത്തിങ് നിര്‍മാതാക്കളായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ അവിടേക്ക് ക്ഷണിച്ചിരിക്കുന്നത്.

തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെസിആര്‍ 2021ല്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അയച്ചാണ് അന്ന് സാബു.എം.ജേക്കബിനെ ഹൈദരാബാദിലെത്തിച്ചതും ചര്‍ച്ചകള്‍ നടത്തിയതും. ഇതേത്തുടര്‍ന്ന് പിന്നീട് ഹൈദരാബാദ്, വാറംഗല്‍ എന്നിവിടങ്ങളില്‍ കിറ്റെക്‌സ് ലാര്‍ജ് സ്‌കെയില്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് യൂണിറ്റുകള്‍ ആരംഭിച്ചു. ഇതില്‍ വാറംഗല്‍ പ്ലാന്റ് ഇതുവരെ 15,000 ആളുകള്‍ക്കാണ് തൊഴില്‍ നല്‍കിയത്. ഹൈദരാബാദ് പ്ലാന്റിന്റെ നിര്‍മാണം നടക്കുകയാണ്. ഇവിടെ മാത്രം 50,000 ആളുകള്‍ക്ക് തൊഴിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതി നിയന്ത്രണം, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടക്കുന്ന സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ കിറ്റെക്‌സിന് സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.