ഇടുക്കി: മൂലമറ്റത്ത് കുപ്രസിദ്ധ ഗുണ്ടാ സാജന്‍ സാമുവലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തിയത് പോലീസിന്റെ നിര്‍ണ്ണായക നീക്കം. കനാലില്‍ നിന്നാണ് വാക്കത്തി കണ്ടെടുത്തത്. സാജന്റെ കൈ വെട്ടിയെടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിന്‍ കണ്ണന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കാന്തം കനാലില്‍ തിരഞ്ഞു. കാഞ്ഞാര്‍ എസ്എച്ച്ഒ കെ എസ് ശ്യാംകുമാര്‍ മൂലമറ്റം ഫയര്‍ഫോഴ്സിന്റെയും, കെഎസ്ഇ ബോര്‍ഡിന്റെയും സഹായത്തോടെ കനാലിലെ വെള്ളം ചെറിയ തോതില്‍ കുറച്ചു. ഫയര്‍സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ പൊലീസിനൊപ്പം ഒമ്പതംഗ സംഘമാണ് കനാലില്‍ തെരച്ചിലില്‍ നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30-നാണ് തെരച്ചില്‍ തുടങ്ങിയത്. 12 മണിയോടെ വാക്കത്തി കണ്ടെടുക്കുകയായിരുന്നു.

അതിക്രൂരമായാണ് ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയത്. വായില്‍ തുണി തിരുകിയ ശേഷം കമ്പികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കൈകള്‍ വെട്ടിയെടുക്കുകയുമായിരുന്നു. ജനനേന്ദ്രിയം രണ്ടായി മുറിച്ചു. ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തത് ചവിട്ടി തകര്‍ക്കുകയും ചെയ്തു. അതിന് ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അറസ്റ്റിലായ പ്രതികളുമായി സാജന്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവനു ഭീഷണിയാണെന്നു പ്രതികള്‍ കരുതി. അതിക്രൂരമായിരുന്നു കൊല. പ്രതികളെല്ലാം നിരവധി കഞ്ചാവ് കേസുകളിലും മോക്ഷണക്കേസുകളിലും പ്രതികളാണ്.

മൂലമറ്റം സ്വദേശികളായ പൊരിയത്തുപറമ്പില്‍ അഖില്‍ രാജു (29), വട്ടമലയില്‍ വി.ജെ. രാഹുല്‍(26), പുത്തന്‍പുരയ്ക്കല്‍ അശ്വിന്‍ കണ്ണന്‍ (23), ആതുപ്പള്ളിയില്‍ ഷാരോണ്‍ ബേബി (22), അരീപ്ലാക്കല്‍ ഷിജു ജോണ്‍സണ്‍ (29), കാവനാല്‍ പുരയിടത്തില്‍ പ്രിന്‍സ് രാജേഷ് (24), പുഴങ്കരയില്‍ മനോജ് രമണന്‍ (33) എന്നിവരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ആകെ എട്ടു പ്രതികളാണ് കേസിലുള്ളത്. ഒരു പ്രതിയായ അറക്കുളം സ്വദേശി വിഷ്ണു ജയന്‍ പിന്നീട് കീഴടങ്ങി. വിഷ്ണു ജയന്‍ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാലാ ഡിവൈ.എസ്.പിയുടെയും കാഞ്ഞാര്‍ പോലീസിന്റെയും നേതൃത്വത്തില്‍ മൂലമറ്റത്തും ഇരുമാപ്രയിലും പിടിയിലായ പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. എല്ലാവരും കുറ്റസമ്മതവും നടത്തി.

കൊലക്കേസ് ഉള്‍പ്പെടെ അനവധി കേസുകളില്‍ പ്രതിയായിരുന്നു സാജന്‍. എരുമാപ്ര സി.എസ്.ഐ. പള്ളിയുടെ പെയിന്റിങിനു പോയതുമായി ബന്ധപ്പെട്ടാണു സാജനും പ്രതികളും തമ്മില്‍ പരിചയം ഉണ്ടാകുന്നത്. പെയിന്റിങ് പണിക്കു ചെന്ന യുവാക്കള്‍ക്ക് അവിടെ താമസിക്കാന്‍ ഷട്ടര്‍ ഇട്ട ഒരു മുറി വാടകയ്ക്കു കൊടുത്തിരുന്നു. കൊല നടക്കുന്ന ദിവസവും സാജന്‍ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതി മൊഴി നല്‍കിയിരുന്നു. കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയില്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍െവച്ചാണ് ജനുവരി 29-നാണ് സാജനെ കൊന്നത്. സാജനും പ്രതികളും തമ്മില്‍ സൗഹൃദത്തിനൊപ്പം ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു.

വീട്ടില്‍ വച്ച് സംഭവ ദിവസം യുവാക്കളും സാജനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും സാജനെ വായില്‍ തുണിതിരുകി കമ്പിവടിക്കു തലയ്ക്കടിച്ചു കൊല്ലുകയും പായില്‍ പൊതിഞ്ഞു മുട്ടം സ്വദേശിയുടെ ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. സാജന്‍ സാമുവല്‍കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മേലുകാവ് പൊലീസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. മുട്ടം സ്വദേശിയുടെ ഓട്ടോയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകപ്പിലെത്തിച്ചാണ് ഉപേക്ഷിച്ചത്. വണ്ടി ഇടിച്ചു ചത്ത കാട്ടുപന്നിയിറച്ചിയാണന്നാണ് ഓട്ടോക്കാരനോട് പറഞ്ഞത്. ഡ്രൈവര്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാത്രിയില്‍ തന്നെ കാഞ്ഞാര്‍ പൊലീസ് മൂലമറ്റം തേക്കിന്‍ കുപ്പ് മുഴുവന്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പിറ്റേ ദിവസം രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കനാല്‍വശത്ത് കുറ്റിക്കാട്ടില്‍ പായില്‍ പൊതിഞ്ഞ കെട്ട് കണ്ടെത്തിയത് സാജന്റെ ബന്ധുക്കളെ വരുത്തി പരിശോധിച്ചെങ്കിലും രണ്ട് ദിവസത്തെ പഴക്കം വന്നതുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല. 2018 മേയില്‍ കോതമംഗലം മരിയ ബാറിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജന്‍. മുട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബാറില്‍ സാജന്റെ നേതൃത്വത്തിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. 2022 ഫെബ്രുവരിയില്‍ മുട്ടം ബാറിന് സമീപം വഴി തടസ്സപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് നടന്ന് നീങ്ങിയ നാട്ടുകാരനെ വാഹനം ഇടിക്കാനും ശ്രമിച്ച കേസുണ്ട്.