തലശേരി: കോവിഡ് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന തമിഴ്‌നാട് നെരുവമ്പക്കം സ്വദേശി സഞ്ജയ് വർമ്മയെ തലശേരി പൊലീസ് കുടുക്കിയത് തന്ത്രപരമായി. 2000 രൂപയുടെ അഞ്ച് കള്ളനോട്ടുകളുമായാണ് ഇയാൾ പിടിയിലായത്. തലശേരി സിഐ അനിൽകുമാർ ഇയാളെ പിടികൂടുമ്പോൾ ഇയാളിൽ നിന്നും പതിനൊന്ന് മൊബൈൽ ഫോണുകളും മുക്കുപണ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് ഡോക്ടറാണെന്നും ബിസിനസുകാരനുമാണെന്ന് മാറി മാറി പറഞ്ഞാണ് ഇയാൾ ടാക്സി ഡ്രൈവർമാർ ഉൾപെടെയുള്ളവരെ പറ്റിച്ചിരുന്നത്. ദൂരെദേശങ്ങളിൽ ട്രിപ്പു പോകാനുണ്ടെന്ന് പറഞ്ഞ് ഡ്രൈവർമാരെ കൂട്ടിക്കൊണ്ടുപോവുകയും ഇവരിൽ നിന്നും ഓരോ തട്ടിപ്പുകൾ പറഞ്ഞു പണം പിടുങ്ങുകയുമായിരുന്നു സഞ്ജയ് വർമ്മയെന്നു സ്വയം വിശേഷിപിക്കുന്ന ഈയാൾ ചെയ്തിരുന്നത്.

മറ്റുള്ളവർക്ക് ഒരിക്കലും തട്ടിപ്പുകാരനാണെന്ന് മനസിലാക്കാൻ കഴിയാത്ത വിധത്തിൽ ഒരു ഡോക്ടറുടെതിന് സമാനമായി മാന്യമായ വസ്ത്രധാരണവും നല്ല സ്ഫുടമായും ഒഴുക്കോടു കൂടിയും ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാൻ കഴിയുന്നതാണ് സഞ്ജയ് വർമ്മയുടെ കെണിയിൽ വീഴാൻ കാരണം. ബോളിവുഡ് നടന്മാർ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾ, വൻ ബിസിനസ് മാഗ്നറ്റുകൾ എന്നിവരുമായി ഫോണിൽ സംസാരിക്കുന്ന ഭാവത്തിൽ സഞ്ജയ് ശർമ്മ അടിച്ചുവിടുന്ന ഡയലോഗുകൾ ടാക്സി-കാർ ഡ്രൈവർമാരെ ഇയാൾ വലിയ സംഭവമാണെന്നു തോന്നിച്ചു ആരാധകരാകുന്നു.

കൈയിൽ റോളക്സു വാച്ചും റോൾഡ് ഗോൾഡിന്റെ മാലയും മോതിരവും ബ്രേസ് ലെറ്റും വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും ധരിക്കുന്ന സഞ്ജയ് വർമ്മ വൻ സമ്പന്നായ ഡോക്ടറണെന്നാണ് ഇയാളുടെ തട്ടിപ്പിനിരയായവർ വിശ്വസിച്ചിരുന്നത്. എന്നാൽ മായാവലയത്തിൽ വീഴുന്നവരെ തന്ത്രപരമായാണ് സഞ്ജയ് ചുഷണം ചെയ്യുന്നത്. തന്റെ ഫോണിൽ ചാർജില്ല അല്ലെങ്കിൽ കേടാണെന്നു പറഞ്ഞു ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലെന്നും ശരിയാക്കിയാൽ മടക്കി തരാമെന്ന് പറഞ്ഞു 2000 മുതൽ പതിനായിരം രൂപ വരെ വിവിധയിടങ്ങളിലേക്ക് ട്രിപ്പു വിളിച്ച ടാക്സി ഡ്രൈവർമാരിൽ നിന്നും ഇയാൾ കൈപറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൈസൂരിൽ നിന്നും ഒരു ടാക്സി വിളിച്ചെത്തിയ സഞ്ജയ് വർമ്മ തലശേരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം ഡ്രൈവറുടെ മൊബൈൽ ഫോൺ കൈക്കലാക്കി മുങ്ങുകയായിരുന്നു. ടാക്സി ഡ്രൈവർ നികിലേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. താമസിച്ച സ്ഥലങ്ങളിലും പോയ സ്ഥലങ്ങളിലും ഭക്ഷണത്തിനും ടാക്സി കാറുകളിൽസഞ്ചരിക്കാനും ഇയാൾ ചെലവിട്ടത് കള്ളനോട്ടുകളാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

എന്നാൽ ഇതിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ ഇയാൾ തയ്യാറായിട്ടില്ലെന്നും തലശേരി ടൗൺ പൊലിസ് അറിയിച്ചു. ഗോവയിലെ ചൂതാട്ട കേന്ദ്രവുമായി ബന്ധമുള്ളയാളാണ് സഞ്ജയ് എന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തു.