- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീന്മുട്ടിയില് സീതയെ കൊന്ന 'കൊമ്പന്‍' കാട്ടനയല്ല; പരുക്കന്‍ പ്രതലത്തില്‍ നിരവധി തവണ തല ഇടിച്ചുള്ള ക്രൂര കൊലപാതകം; നാഭിയിലെ പരിക്കും ആനയുടേതല്ല; സംശയം നീളുന്നത് ഭര്‍ത്താവിലേക്ക്; ഇപ്പോഴും ആനയാക്രമണ തിയറി ആവര്‍ത്തിച്ച് ബിനു; കുട്ടികളുടെ മൊഴി നിര്‍ണ്ണായകം; പീരുമേട്ടിലെ വില്ലന്‍ ആര്?
ഇടുക്കി: പീരുമേടിന് സമീപം സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ അല്ല. അതൊരു കൊലപാതകമായിരുന്നു. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ സീതയെ കൊന്ന കൊമ്പന്‍ ഭര്‍ത്താവ് ബിനുവാണെന്നും നിഗമനത്തില്‍ എത്തി. കാട്ടാനയാണ് ആക്രമിച്ചതെന്ന് ബിനുവായിരുന്നു പൊതു സമൂഹത്തെ അറിയിച്ചത്. എന്നാല്‍ കാട്ടാന ആക്രമണത്തിന് ഇരയായതിന്റെ ലക്ഷണമൊന്നും സീതയുടെ ദേഹത്തില്ല. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴായിരുന്നു സീതയുടെ മരണം. വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
എന്നാല്‍ കൊലപാതകമെന്ന വാദം ഇപ്പോഴും ബിനു അംഗീകരിക്കുന്നില്ല. പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിനു ഇപ്പോഴും. 'കുത്തനെയുള്ള കയറ്റത്തിലെ പടര്‍പ്പിനകത്തു നിന്ന കാട്ടാനയെ തൊട്ടുമുന്നില്‍ എത്തിയപ്പോഴാണ് ഞങ്ങള്‍ കണ്ടത്. മുന്നില്‍ നടന്ന സീതയെ കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് കറക്കിയെറിഞ്ഞു. മുന്നിലേക്കു ചാടിയ എന്നെയും തട്ടിത്തെറിപ്പിച്ചു. ദൂരത്തേക്കാണു ഞാന്‍ തെറിച്ചുവീണത്. പിന്നീടും സീതയെ ആക്രമിക്കാനായി പോകുന്നതു കണ്ടു. പക്ഷേ, ആ പരിസരത്തുതന്നെ നിന്ന കൊമ്പന്‍ അല്‍പം കഴിഞ്ഞ് ഉള്‍ക്കാട്ടിലേക്ക് പോയി. മക്കള്‍ രണ്ടുപേരും ഞങ്ങള്‍ക്കു പിന്നിലായിരുന്നതിനാല്‍ പരുക്കില്ലാതെ രക്ഷപ്പെട്ടുവെന്നായിരുന്നു ബിനു പറഞ്ഞത്.
സീതയുടെ ഭര്‍ത്താവ് ബിനുവിനും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്നുമെല്ലാം വര്‍ത്തകള്‍ എത്തി. ഒന്നിലേറെ കാട്ടാനകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒരു കൊമ്പന്‍ സീതയെ തട്ടി എറിയുകയായിരുന്നെന്നും ബിനു പറഞ്ഞിരുന്നു. രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചതെന്നും ബിനു വിശദീകരിച്ചു. ഇതെല്ലാം തെറ്റാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. പരുക്കന്‍ പ്രതലത്തില്‍ സീതയുടെ തല നിരവധി തവണ ഇടിച്ചു. നാഭിയ്ക്കും ചവിട്ടേറ്റു. ഇത് കാട്ടാനയുടേതല്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ നാലുപേരും കാടിനുള്ളിലേക്ക് പോയത്. രാവിലെ ഒന്‍പതു മണിയോടെ ഇവര്‍ ഇവരുടെ വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് കാട്ടിലേയ്ക്ക് പോയിരുന്നു. ഒരു മണിക്ക് ശേഷം ബന്ധുക്കളെ ബിനുവിന്റെ മക്കള്‍ ഫോണ്‍ വിളിച്ചാണ് അപകടവിവരം അറിയിച്ചത്. ബിനു വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ഇയാള്‍ സംഭവം വനപാലകരെയും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്താറുള്ള ആനയാണ് സീതയ്ക്കുനേരെയും ആക്രമണം നടത്തിയതെന്ന് ബിനു പറഞ്ഞിരുന്നു. കാട്ടാന ആക്രമണം എന്ന നിഗമനത്തില്‍ വനംവകുപ്പ് സീതയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പണം തിങ്കളാഴ്ച കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് കേസില്‍ ട്വിസ്റ്റ്. രാവിലെ വണ്ടിപ്പെരിയാറിലും കാട്ടാന ആക്രമണം നടന്നിരുന്നു. ബദല്‍ പ്ലാന്റേഷന്റെ മൗണ്ട് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്കുനേരെ ആന ആക്രമണം നടത്തി. അന്തോണി സ്വാമി എന്ന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനു പറഞ്ഞ കഥ എല്ലാവരും വിശ്വസിക്കുകയും ചെയ്തു.