പാലക്കാട്: ആലത്തൂരിൽ 65 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. കാവശേരി പാടൂർ സ്വദേശിയായ സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഊർജിത അന്വേഷണം പുരോഗമിക്കുകയാണ്. കാവശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്.

പുറമ്പോക്കിൽ കൂര കെട്ടി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. പുലർച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക കൂര പൊളിക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു. അതിക്രമത്തെ പ്രതിരോധിക്കാൻ ശ്രമിച്ച വയോധികയെ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. എന്നാൽ ഇയാളെ തള്ളി മാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വയോധികയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് സുരേഷും മറ്റ് മൂന്ന് പേരും ചേർന്ന് പാടൂർ അങ്ങാടിയിൽ പരസ്യമായി മദ്യപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യലഹരിയിൽ അങ്ങാടിയിലെ ഡിവൈഎഫ്ഐയുടെ ഫ്ളക്സ് ബോർഡ് തകർത്തതിനും സുരേഷിനും സംഘത്തിനുമെതിരെ പോലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്.