കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളില്‍ എസ്എഫ്ഐ നേതാവും ഉള്‍പ്പെട്ടതോടെ കഞ്ചാവു കേസില്‍ അതിവേഗ ജാമ്യം. കഞ്ചാവു കേസില്‍ പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എസ്എഫ്‌ഐയുടെ കോളേജ് യൂണിയന്‍ സെക്രട്ടറിയാണ്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അക്കാദമിക് കൗണ്‍സില്‍ കൂടി പിടിയിലായ കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം താനൊന്നും അറിഞ്ഞില്ലെന്നാണ് എസ്എഫ്‌ഐ നേതാവിന്റെ വാദം.

ശനിയാഴ്ച എസ്എഫ്ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെ കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിനിടയിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് കരുതിക്കൂട്ടി ആരോ മുറിയില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതാണെന്നാണ് കരുതുന്നതെന്നാണ് പിടിയിലായ കോളേജ് യൂണിയന്‍ സെക്രട്ടറികൂടിയായ അഭിരാജ് പോലീസിന് മൊഴി നല്‍കിയത്.

ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറികളില്‍നിന്ന് ഒമ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു. അതേസമയം ആദിത്യന്‍, അഭിരാജ് എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

അതേസമയം കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സാഹചര്യത്തില്‍ കൊച്ചിയിലെ കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. മറ്റ് കോളേജ് ഹോസ്റ്റലുകളിലേക്കും സമാനമായ രീതിയില്‍ കഞ്ചാവ് എത്തിക്കുന്നുണ്ടോയെന്നും വിതരണം ചെയ്യുന്നുണ്ടോയെന്നും വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് കര്‍ശനമായ നടപടി സ്വീകരിക്കും. ആരൊക്കെയാണ് ഇവര്‍ക്ക് ഇത്തരത്തിലുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഇവര്‍ വിതരണം ചെയ്തതെന്നും പരിശോധിക്കും. കൂടാതെ സമാനമായി മറ്റ് കോളേജ് കേന്ദ്രീകരിച്ചും ഇവര്‍ വിതരണം നടത്തുന്നുണ്ടോയെന്നും പോലീസ് വിശദമായ പരിശോധന നടത്തും. കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളേജ് ഹോസ്റ്റലില്‍നിന്ന് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്. രണ്ടാഴ്ച മുമ്പ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളെ കോളേജിന് സമീപത്തുനിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേളേജ് ഹോസ്റ്റലിനുള്ളില്‍ പരിശോധന നടത്തിയത്. മെന്‍സ് ഹോസ്റ്റലിലെ പെരിയാര്‍ ബ്ലോക്കിലെ താഴത്തെ നിലയിലേയും മുകളിലത്തെ നിലയിലേയും മുറികളില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്.

രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പത്ത് ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങളും ത്രാസും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.