തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ വീണ്ടും അറസ്റ്റു ചെയ്യാൻ കേരളാ പൊലീസ്. കോടതി ഉത്തരവ് പ്രകാരം മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിൽ ഷാജൻ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരായി. എന്നാൽ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ പരിസരത്താകെ ആലുവാ പൊലീസാണുള്ളത്. വയർലസ് സന്ദേശം ചോർത്തിയെന്ന കള്ളക്കേസ് തിരുവനന്തപുരത്ത് ഷാജൻ സ്‌കറിയയ്‌ക്കെതിരെ ചുമത്തിയിരുന്നു. സമാന ആരോപണത്തിൽ മറ്റൊരു പരാതി ആലുവയിൽ രജിസ്റ്റർ ചെയ്തുവെന്നാണ് സൂചന. ഈ കേസിലെ എഫ് ഐ ആർ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഷാജൻ സ്‌കറിയയോട് വിശദീകരണം ചോദിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. ഇത് അട്ടിമറിച്ചാണ് പുതിയ നീക്കങ്ങൾ.

മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോയിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിൽ തിരുവനന്തപുരം കോടതി ജാമ്യം അനുവദിച്ചു. ഇതനുസരിച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിൽ ഷാജൻ സ്‌കറിയ ഹാജരായത്. ഇതിനിടെയാണ് മെഡിക്കൽ കോളേജ് പരിസരത്താകെ കൊച്ചി പൊലീസിന്റെ സാന്നിധ്യം മനസ്സിലാകുന്നത്. ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങുന്ന ഷാജനെ ആലുവാ പൊലീസ് അറസ്റ്റു ചെയ്യുമെന്നാണ് അഭ്യൂഹം. കോടതിയുടെ ഉത്തരവുമായി എത്തിയ ഷാജനെ നിലമ്പൂരിൽ അറസ്റ്റു ചെയ്തത് നീതി പീഠത്തിന്റെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേ മാതൃകയിലാണ് തിരുവനന്തപുരത്തും കൊച്ചി പൊലീസിന്റെ ഓപ്പറേഷൻ. 

ആലുവാ പൊലീസ് എടുത്ത കേസ് ഏത് പരാതിയിൽ ആണെന്ന് പോലും അറിയില്ല. എഫ് ഐ ആർ പുറത്തു വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വയർലസ് രഹസ്യങ്ങൾ ചോർത്തിയെന്ന പരാതിയാണ് കേസിന് കാരണമെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതേ പരാതിയിൽ തിരുവനന്തപുരം കോടതി ഷാജൻ സ്‌കറിയയ്ക്ക് ജാമ്യം അനുവദിച്ചിരുന്നുവെന്നതാണ് വസ്തുത. മറ്റൊരു പരാതിക്കാരനെ കൊണ്ട് ആലുവയിൽ പരാതി കൊടുപ്പിച്ചാണ് പുതിയ കേസ് എടുത്തതെന്നാണ് സൂചന.

മോദി വീഡിയോ കേസിൽ ഷാജൻ സ്‌കറിയയ്ക്ക് ആറാം അഡിഷണൽ ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനിടെ അദ്ദേഹത്തെ വധിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുവെന്നും സുരക്ഷാനീക്കം ചോർന്നത് ഇതിന്റെ ഭാഗമെന്നുമായിരുന്നു മെയ്‌ ആറിനുള്ള വാർത്ത. ഇത് സംസ്ഥാനത്ത് ആഭ്യന്തര ലഹള ഉണ്ടാക്കാനെന്നാണ് പൊലീസ് കേസ്. ഈ കേസിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് ആലുവ പൊലീസിന്റെ നീക്കങ്ങൾ വ്യക്തമാകുന്നത്. പൊലീസിലെ ഉന്നതർ നിർദ്ദേശം നൽകിയാൽ അറസ്റ്റുണ്ടാകും.

പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താനാവൂ എന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ആവശ്യമെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനും നിർദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് സിഐക്കു മുന്നിൽ സെപ്റ്റംബർ ഒന്നിനും രണ്ടിനും ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാമെങ്കിലും 50,000 രൂപയുടെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും സെഷൻസ് ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുമായി മെഡിക്കൽ പൊലീസ് സ്‌റ്റേഷനിൽ ഇന്ന് രാവിലെ എത്തിയതാണ് ഷാജൻ സ്‌കറിയ.

നേരത്തെ ഷാജൻ സ്‌കറിയയുടെ അറസ്റ്റിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി രംഗത്തു വന്നിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ള ഘട്ടത്തിലാണ് അറസ്റ്റ് നടന്നതെന്നും പൊലീസ് സമയം ചോദിച്ചതിനാലാണ് ഹർജി പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനടപടികളെ ദുരുപയോഗം ചെയ്താണ് പൊലീസ് തിരക്കിട്ട് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കോടതി വിമർശിച്ചിരുന്നു.

മതവിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജൻ സ്‌കറിയ ചോദ്യം ചെയ്യലിന് വിധേയമായ ഘട്ടത്തിലാണ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുന്നത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത വ്യാജരേഖ ചമച്ച കേസിലായിരുന്നു അറസ്റ്റ്. സംഭവത്തിൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെയാണ് ഓണക്കാലത്ത് ഷാജനെ ജയിലിൽ ഇടാനുള്ള നീക്കം പൊളിഞ്ഞത്.