കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് മണ്‍സൂണ്‍കാല പരിശോധനകള്‍ കടുപ്പിച്ചതോടെ ഷവര്‍മ വില്‍ക്കുന്ന കടകളില്‍ പത്തിലൊന്നിനും പൂട്ടുവീഴുന്നു. മണ്‍സൂണ്‍കാല പരിശോധനകളില്‍ ഷവര്‍മ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിക്കാന്‍ രൂപവത്കരിച്ച സ്‌ക്വാഡ് ഒന്നര മാസംകൊണ്ട് 512 ഷവര്‍മ കടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഷവര്‍മ കൃത്യമായി വേവിക്കാത്തതും അണുനശീകരണം നടത്താത്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതുമാണ് പ്രധാന പ്രശ്നമായി കണ്ടെത്തിയത്. നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ നോട്ടീസ് നല്‍കി.

ഷവര്‍മ വില്‍ക്കുന്ന കടകള്‍ ഏറെയുള്ള എറണാകുളം ജില്ലയില്‍ മാത്രം ഏപ്രില്‍, മേയ് മാസങ്ങളിലായി 57 കടകളിലാണ് പരിശോധന നടത്തിയത്. 19 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ആറെണ്ണം പൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ 88,500 രൂപയാണ് എറണാകുളം ജില്ലയിലെ ഷവര്‍മ കടകളില്‍നിന്നു മാത്രം പിഴയീടാക്കിയത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ സ്ഥിതി തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.