കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയിലായത് നാട്ടുകാരുടെ കരുതലില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് മെഡിക്കല്‍ കോളേജിലെത്തിയത്. കാറിന്റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. കാറിന്റെ നമ്പര്‍ മനസ്സിലാക്കിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഇടന്‍ മെഡിക്കല്‍ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നോമ്പു തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിര്‍ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. പണം നല്‍കാതെ പെട്രോള്‍ അടിച്ച് മുങ്ങുകയും ചെയ്തു. യാസിര്‍ കരുതിക്കൂട്ടിയാണ് ആക്രമണത്തിന് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പുതുതായി വാങ്ങിയ കത്തിയുമായാണ് യാസിര്‍ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. രാത്രി മെഡിക്കല്‍ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച് പിടിയിലായ യാസിറിനെ പുലര്‍ച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്.

ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതി യാസിര്‍ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരിച്ചു. ഇയാള്‍ ലഹരിക്കടിമയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കാര്യമായ പരിക്കുകള്‍ അവര്‍ക്കില്ല. മയക്കുമരുന്ന് മാഫിയയുടെ ക്രൂരതയുടെ രക്തസാക്ഷിയാണ് ഷിബില. പോലീസ് ഇടപെട്ടിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്ന ജീവന്‍.

കൊല്ലപ്പെട്ട ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് യാസിറിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതി യാസിര്‍ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലീസ് എടുത്തില്ല. പതിവ് പോലെ പറഞ്ഞു തീര്‍ത്തു വിട്ടു. 2020-ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. പിന്നീട് യാസര്‍ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴും മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് കുടുംബം മുമ്പോട്ട് പോയത്.

തന്റെ സ്വര്‍ണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിര്‍ ലഹരി ഉപയോഗിച്ചും മറ്റു ധൂര്‍ത്തടിക്കുകയും ചെയ്തിരുന്നതായും ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. നിരന്തരമുള്ള മര്‍ദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്. തന്റെയും മകളുടെയും വസ്ത്രം ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നല്‍കിയത്. പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു വരുത്തി. പ ക്ഷേ ഒന്നും ചെയ്തില്ല. ലഹരിമാഫിയയുടെ സ്വാധീനമാണ് ഇതില്‍ തെളിഞ്ഞത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിര്‍ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തു.