തിരുവനന്തപുരം: ചെമ്പകശ്ശേരിയില്‍ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടറുടെ പരാതിയില്‍, വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഷിനിയ്ക്ക് വെടിയേറ്റത് അറിഞ്ഞ് മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന സുജിത്ത് തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഡോക്ടറും സുജിത്തും തമ്മിലെ അടുപ്പത്തിന്റെ തെളിവുശേഖരിക്കാന്‍ ഇരുവരുടെയും ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. മെസേജുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സുജീത്തിനെ കാണാന്‍ ഡോക്ടര്‍ മാലദ്വീപില്‍ പോയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാലാണ് സുജീത്തിന്റെ ഭാര്യ ഷിനിയെ ഉപദ്രവിക്കാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ സുജീത്തിനെ അറസ്റ്റ് ചെയ്ത് തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ തീരുമാനം. അതായത് മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവും ജയിലില്‍ പോകേണ്ടി വരും.

ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് നായര്‍ ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സുജിത്തിനെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. 2021-ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജീത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്.

ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ പകയും നിരാശയുമാണ് ഷിനിക്ക് നേരെയുള്ള ആക്രമണത്തിനു കാരണം. വനിതാ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആര്‍ഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്.

സൗഹൃദം നടിച്ചെത്തിയാണ് സുജിത്ത് ബലപ്രയോഗത്തിലൂടെ പീഡനത്തിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം തുടര്‍ന്ന് പലതവണ ചൂഷണംചെയ്തതായും പരാതിയുണ്ട്. പിന്നീട് സുജിത്ത് സൗഹൃദത്തില്‍നിന്നു പിന്മാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഇയാള്‍ ജോലിനേടി മാലദ്വീപിലേക്കു പോയി.

പലതവണ സുജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെ മനഃപൂര്‍വം ഒഴിവാക്കിയാണ് ഇയാള്‍ മറ്റൊരിടത്തേക്കു കടന്നതെന്നും ഡോക്ടര്‍ സംശയിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ ഡോക്ടര്‍ ആക്രമിച്ചത്. ശാരീരികബന്ധത്തിനു താത്പര്യമില്ലാതിരുന്നയാളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്.