അടൂര്‍: ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എയുമായി തെളിവെുപ്പു തുടര്‍ന്ന് പോലീസ്. രാഹുലിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പോലീസ് തെളിവെടുപ്പു തുടരുന്നതും. എംഎല്‍എയുടെ ലാപ്ടോപ്പ് അടക്കം കണ്ടെത്താന്‍ വ്യാപക പരിശോധനയാണ് അന്വേഷണ സംഘം നടത്തുന്നത്. രാഹുലിന്റെ ലാപ്ടോപ്പില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് എസ്ഐടിയുടെ നിഗമനം.

ലാപ്ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്ഐടി പരിശോധന നടത്തി. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടില്‍ തുടര്‍ന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല എന്നാണ് വിവരം. രാഹുലിനെ പരിശോധനക്കായി എത്തിച്ചിരുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുല്‍ പിന്നീട് ഹോട്ടലില്‍ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മറുപടി പറഞ്ഞില്ല.

അതേസമയം രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഉള്‍പ്പെടെ അതിജീവിതയിടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇന്നലെ എസ്പി പൂങ്കുഴലി അതിജീവിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത് വിദേശത്തുള്ള യുവതി നല്‍കിയ പരാതിയായിരുന്നു.

അതേസമയം പിടിച്ചെടുത്ത ഫോണുകളുടെ പാസ്സ് വേഡ് നല്‍കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് വിവരം. രാഹുലിന്റെ രണ്ടു ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഒന്ന് ആദ്യദിവസം പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍നിന്ന് രാത്രി കസ്റ്റഡിയിലെടുക്കുമ്പോള്‍ രാഹുലിന്റെ കൈവശമുണ്ടായിരുന്ന ഒരു സാംസങ് ഫ്‌ളിപ്പ് ഫോണാണ്. പിന്നീട് രാഹുലിനെ അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ഒരു ഐഫോണ്‍കൂടി ലഭിച്ചു.

രാഹുല്‍ താമസിച്ചിരുന്ന 2002-ാം നമ്പര്‍ മുറിയില്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പേഴ്‌സണല്‍ ഫോണുകളിലൊന്ന് കണ്ടെടുത്തത്. പക്ഷേ, ഈ ഫോണുകളുടെ ലോക്ക് പാറ്റേണും പാസ്വേഡും നല്‍കാന്‍ ഇതുവരെ രാഹുല്‍ തയ്യാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണുകളിലുണ്ടെന്നും എസ്‌ഐടി ഫോണുകള്‍ പരിശോധിച്ചാല്‍ തനിക്ക് അനുകൂലമായ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് തന്റെ കേസിനെ ബാധിക്കുമെന്നുമാണ് ഫോണിന്റെ ലോക്ക് തുറന്നുനല്‍കാതിരിക്കാനുള്ള കാരണമായി രാഹുല്‍ എസ്‌ഐടിയോട് പറയുന്നതെന്നാണ് വിവരം. അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഫോണിലുണ്ടെന്ന കാര്യമാണ് രാഹുല്‍ എസ്‌ഐടിയോട് പറഞ്ഞിരിക്കുന്നത്.

രാഹുലിന്റെ ഫോണുകളെല്ലാം വിശദപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കാനും എസ്‌ഐടി നീക്കമുണ്ട്. ഫോണില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേസിന് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കോളുകള്‍, സന്ദേശങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയ്ക്കായാണ് പരിശോധന നടത്തുക.

അതിനിടെ ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. 15 മിനിറ്റുനേരം തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പ് നടന്നു. ഹോട്ടലിലെ 408ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുറി തിരിച്ചറിഞ്ഞ രാഹുല്‍ യുവതിയ്‌ക്കൊപ്പം ഒരു മണിക്കൂര്‍ ചിലവിട്ടെന്നു പറഞ്ഞു.

സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു രാഹുലിന്റെ വാദം. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാല്‍ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു മറുപടി. സംഭവദിവസത്തെ രജിസ്റ്റര്‍ വിവരങ്ങള്‍ എസ്ഐടി സംഘം ശേഖരിച്ചു.

രാഹുലില്‍ നിന്നേറ്റ കടുത്ത പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പൊലീസിന് പരാതി നല്‍കിയത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം നടത്തിയെന്നും അതിജീവിത നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും യുവതി പറഞ്ഞിരുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

രാഹുലിന്റേത് ക്രൂരമായ ലൈംഗിക വൈകൃതമാണെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. ഗര്‍ഭിണിയായ ശേഷം അത് മറ്റാരുടെയെങ്കിലും ഗര്‍ഭമായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടെങ്കില്‍ രാഹുല്‍ അതിന് തയ്യാറായില്ലെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ അതിവിദഗ്ധമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി പത്ത് അര്‍ദ്ധരാത്രി പാലക്കാടെ കെപിഎം റീജന്‍സിയിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയും തിരുവല്ലയിലെ എ ആര്‍ ക്യാമ്പില്‍ എത്തിക്കുകയുമായിരുന്നു. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ രാഹുല്‍ തള്ളിയിരുന്നു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ രാഹുല്‍ പരുങ്ങി. തുടര്‍ന്ന് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.