- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
13 വര്‍ഷമായി പ്രഥമാധ്യാപകനായിരുന്ന ആളെ സ്കൂൾ മാറ്റാൻ കണ്ടത് ആ കടുംകൈ; മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നയാളെ ഭീഷണിപ്പെടുത്തി കൂടെ നിർത്തി; സ്‌കൂളിലെ വാട്ടര്‍ ടാങ്കിൽ വിഷം കലര്‍ത്തിയ സംഭവത്തിൽ ശ്രീരാമസേന അംഗങ്ങൾ പിടിയിൽ
ബെംഗളൂരു: സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. ഹുളിക്കാട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനായാണ് ഇവർ വെള്ളത്തിൽ വിഷം കലർത്തിയത്. 13 വര്‍ഷമായി ഇദ്ദേഹം ഇവിടുത്തെ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തിയാല്‍ സ്ഥലം മാറ്റല്‍ നടപടി എളുപ്പമാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. ടാങ്കിൽ വിഷം കലർത്തിയത് ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു.
ജൂലൈ 14-നാണ് സംഭവം. വിഷം കലർന്ന വെള്ളം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് 12 വിദ്യാര്‍ത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥികൾ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിൽ എടുത്തിരുന്നു. വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോളാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്ത് വന്നത്. ഒരാൾ തനിക്ക് ഒരു കുപ്പി ദ്രാവകം കൈമാറിയെന്നും അയാളുടെ നിര്‍ദ്ദേശപ്രകാരം ടാങ്കിലെ വെള്ളത്തില്‍ കലര്‍ത്തിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ മൊഴി. തുടര്‍ന്നാണ് പ്രതികളിലൊരാളായ കൃഷ്ണ മഡാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
കൃഷ്ണ മഡാറിനെ ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ പാട്ടില്‍, നഗനഗൗഡ പാട്ടില്‍ എന്നിവരുടെ ബന്ധം പുറത്ത് വരുന്നത്. ഇവരുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്ന് കൃഷ്ണ മഡാർ വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചതെന്നായിരുന്നു കൃഷ്ണ മഡാർ മൊഴി നൽകിയത്.
മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും വിഷം കലര്‍ത്താന്‍ സഹായിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ അറിയിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി കൃഷ്ണ മഡാര്‍ പറഞ്ഞു. പ്രതികളുടെ ഭീഷണിക്ക് ഇയാള്‍ വഴങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീരാമസേനയുടെ താലൂക്ക് അധ്യക്ഷന്‍ സാഗര്‍ പാട്ടിലിനെയും അറസ്റ്റ് ചെയ്തു.