ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിയെ സംശയത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പതിനെട്ടുകാരനായ സുഹൃത്ത് പിടിയില്‍. ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങില്‍ ബിഎ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബികോം വിദ്യാര്‍ഥിയായ ആര്‍ഷ്‌കൃത് സിങ്(18) ആണ് പിടിയിലായത്.

ഞായറാഴ്ചയാണു സംഭവം നടന്നത്. സഞ്ജയ് വനിലെ ആളൊഴിഞ്ഞ ഭാഗത്തേക്കു വിളിച്ചുവരുത്തി പെണ്‍കുട്ടിയെ കുത്തിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്കു മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമാണ് ആര്‍ഷ്‌കൃതിനെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു പൊലീസ് പറയുന്നത്.

ജഹാംഗിര്‍പുരിയില്‍ താമസിക്കുന്ന പെണ്‍കുട്ടി രാവിലെ ക്ലാസില്‍ പോയതാണ്. ഉച്ചയ്ക്ക് അമ്മയെ ഫോണില്‍ വിളിച്ച് ഉടന്‍ വീട്ടിലെത്തുമെന്നു പറഞ്ഞിരുന്നു. പക്ഷേ, വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അതിനിടെ, സന്ധ്യയ്ക്ക് ആര്‍ഷ്‌കൃതിന്റെ പിതാവ് പെണ്‍കുട്ടി തന്റെ മകനെ സഞ്ജയ് വനില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചെന്നും പീതംപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവരുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞു.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമായിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സഞ്ജയ് വനില്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് മെഹ്‌റോളി പൊലീസില്‍ പരാതി നല്‍കി. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് റാണിബാഗില്‍ താമസിക്കുന്ന ആര്‍ഷ്‌കൃതിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

ആര്‍ഷ്‌കൃത് ഏറെക്കാലമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നെന്ന് സഹോദരി പറഞ്ഞു. ക്ലാസ് കഴിഞ്ഞുവരുമ്പോള്‍ വീട്ടിലേക്കു പിന്തുടരും. കൊല്ലപ്പെട്ട കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്വേഡ് കൈവശപ്പെടുത്തി പരിശോധിച്ചിരുന്നു. ലൈവ് ലൊക്കേഷന്‍ മനസ്സിലാക്കി ഇയാള്‍ പിന്തുടര്‍ന്നിരുന്നെന്നും സഹോദരി പറയുന്നു. അതേ സമയം കസ്റ്റഡിയിലുള്ള ആര്‍ഷ്‌കൃത് ചോദ്യം ചെയ്യലില്‍ കൂടുതലായൊന്നും പറയുന്നില്ല. പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.