തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തുമായി അന്വേഷണ സംഘം ചെന്നൈയിലേക്ക്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിലെ ഹോട്ടലുകളില്‍ സുകാന്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുമായി താമസിച്ച ഹോട്ടലിലായിരുന്നു തെളിവെടുപ്പ്. ഇവര്‍ താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയെ കൊണ്ടുപോയി ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് തെളിവെടുപ്പിനിടെ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് സുകാന്ത് പറഞ്ഞത്. ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശനിയാഴ്ച സുകാന്തിനെ കോടതിയില്‍ ഹാജരാക്കും.

ഐബി ഉദ്യോഗസ്ഥയെ സുകാന്ത് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ തങ്ങിയ ചെന്നൈയിലെ ഹോട്ടലില്‍ സുകാന്തിനെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഐബി ഉദ്യോഗസ്ഥയും താനും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും അവര്‍ ജീവനൊടുക്കിയ ദിവസവും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും ചോദ്യംചെയ്യലില്‍ സുകാന്ത് പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പിന്നീട് അവ പരിഹരിക്കുമായിരുന്നു. എന്നാല്‍ ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്ന നിലപാടാണ് തുടക്കത്തില്‍ സുകാന്ത് എടുത്തത്. എന്നാല്‍ വാട്‌സാപ്പ് വിവരങ്ങള്‍ പുറത്തു വന്നതോടെ എല്ലാം സമ്മതിച്ചു. ആ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും വ്യക്തമായി.

പേട്ട പൊലീസ് കസ്റ്റഡിയിലെടുത്ത സുകാന്തിനെ യുവതിയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലും നെടുമ്പാശേരിയില്‍ ഇയാളുടെ ഫ്‌ലാറ്റിലുമെത്തിച്ച് നേരത്തെ തന്നെ തെളിവെടുത്തിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്ന സുകാന്ത് യുവതിയെ തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പോലീസ് വ്യക്തത വരുത്തി. ഇപ്പോള്‍ രണ്ടാം ഘട്ടമാണ് അന്വേഷണം. അതിവേഗ കുറ്റപത്രം പ്രതിയ്‌ക്കെതിരെ നടത്തും. ബലാത്സംഗ കുറ്റം ഒഴിവാക്കി കിട്ടാനാണ് ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സുകാന്ത് ആവര്‍ത്തിക്കുന്നത്. ആത്മഹത്യാ പ്രേരണാകുറ്റത്തിലേക്ക് കുറ്റപത്രം എത്തിക്കാനാണ് ഈ ശ്രമം. യുവതിയെ ഗര്‍ഭം അലസിപ്പിക്കലിനും വിധേയമാക്കിയിരുന്നു. ഇതിനായി സമര്‍പ്പിച്ചത് വ്യാജ രേഖകളാണ്. അതിന് ശേഷമാണ് കാര്യങ്ങള്‍ ആത്മഹത്യയിലേക്ക പോയത്. സുകാന്തിന്റെ ക്രിമിനല്‍ മനസ്സിന് തെളിവാണ് ഇത്. അതുകൊണ്ട് തന്നെ ആ വ്യാജ രേഖ കേസില്‍ നിര്‍ണ്ണായകമായി മാറും.

യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ രണ്ട് ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇരുവരും രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം വീതം താമസിച്ചതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.യുവതിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നുമാണ് സുകാന്ത് മൊഴി നല്‍കിയത്. രാജസ്ഥാനിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം പ്രതിയുമായി ഇന്നലെ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്‌നാട്ടിലും സുകാന്ത് യാത്രകള്‍ നടത്തിയിരുന്നുവെന്ന മൊഴിയെ തുടര്‍ന്നാണ് തെളിവെടുപ്പ്. തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.

സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കും. സുകാന്തിന് മറ്റ് യുവതികളുമായും ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി.

ഇതിനിടെ മകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകള്‍ യുവതിയുടെ പിതാവ് പൊലീസിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവില്‍ പോയ സുകാന്തിനെ അറസ്റ്റ് ചെയ്തത്.