തിരുവനന്തപുരം: ' സുമതി വളവ്' വീണ്ടും ചര്‍ച്ചകളില്‍. ഡേറ്റിങ് ആപ് ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി 3 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതിയിലാണ് സുമതി വളവ് എത്തുന്നത്. തട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ പാലോടിനടുത്തുള്ള സുമതി വളവില്‍ സംഘം ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിലെ സംഭവത്തില്‍ സംഘാംഗങ്ങളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ സുമതി വളവ് എന്ന പേരിലെ ചിത്രം സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. അതിനിടെയാണ് ഈ വളവ് വീണ്ടും വാര്‍ത്തകളില്‍ എത്തുന്നത്.

അഞ്ചംഗസംഘം കാറില്‍ കടത്തിക്കൊണ്ടുപോയെന്നും കാറില്‍ വച്ച് നഗ്‌നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. 3 പവന്റെ മാല തട്ടിയെടുത്ത ശേഷം റോഡില്‍ ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. സംഘത്തിലെ ചിലരെ ആലപ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡേറ്റിങ് ആപ്പിലൂടെ യുവതിയായി നടിച്ചാണ് സംഘത്തിലുള്ളയാള്‍ യുവാവിനെ പരിചയപ്പെട്ടത്. യുവതിയുടെ ഫോട്ടോയില്‍ ആകൃഷ്ടനായ യുവാവ്, 'യുവതി' പറഞ്ഞതനുസരിച്ച് വെഞ്ഞാറമൂട്ടിലെത്തി. ഇവിടെനിന്ന് സംഘത്തിന്റെ കാറില്‍ കയറി. തുടര്‍ന്ന്, മര്‍ദിച്ച് സ്വര്‍ണാഭരണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു. സുമതി വളവിലാണ് തന്നെ ഉപേക്ഷിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

പാലോടുനിന്ന് 4 കിലോമീറ്റര്‍ അകലെ മൈലമൂട് പാലത്തിന് അടുത്താണ് സുമതി വളവ്. പാലോട് ജംക്ഷനില്‍നിന്ന് കല്ലറപാങ്ങോട്ടേയ്ക്ക് പോകുന്ന വഴിയിലാണ് സ്ഥലം. സുമതിയെന്ന യുവതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുമതി വളവെന്നു പേരുവന്നത്. തലസ്ഥാന ജില്ലയിലെ പാലോടില്‍ കഥയായും പാട്ടായും പ്രചരിച്ചതാണ് സുമതിയെന്ന 'യക്ഷിയുടെ കഥ'. കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയ സുമതിയെന്ന യുവതിയുടെ പ്രേതം അലഞ്ഞു തിരിയുന്നെന്നായിരുന്നു കഥ. കാട്ടിലൂടെയുള്ള റോഡില്‍ മൈലമൂട്ടിലെ കൊടുംവളവില്‍ അവളെ കണ്ടതായി ചിലര്‍ പറഞ്ഞുപരത്തി. വളവിലെത്തുമ്പോള്‍ വാഹനം കേടാകുമെന്നായിരുന്നു മറ്റൊരു പ്രചരണം. അതാണ് സുമതി വളവ്.

1953 ജനുവരി 27നാണ് സുമതിയെന്ന യുവതി പാലോട് മൈലമൂടിനടുത്തുള്ള വളവില്‍ കൊല്ലപ്പെട്ടത്. ഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരിയായിരുന്നു സുന്ദരിയായ സുമതി. വിവാഹവാഗ്ദാനം നല്‍കി മുതലാളിയുടെ മകന്‍ അവളെ ഗര്‍ഭിണിയാക്കി. വിവാഹം കഴിക്കണമെന്ന് അവള്‍ വാശിപിടിച്ചപ്പോള്‍ കാമുകന്റെ മനസ്സില്‍ പകയെരിഞ്ഞു. ഉല്‍സവം കാണിക്കാമെന്നു പറഞ്ഞു ഒരു അംബാസഡര്‍ കാറില്‍ കൊണ്ടുപോയ സുമതിയെ കാമുകനും കൂട്ടുകാരനും ചേര്‍ന്നു കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഈറ്റ വെട്ടാന്‍ പോയവരാണു കൊടും വളവിനടുത്തെ മരത്തില്‍ ചാരിയിരുത്തിയ നിലയില്‍ സുമതിയുടെ മൃതദേഹം കണ്ടെത്തിയത്. ആറു മാസം കഴിഞ്ഞു പ്രതികളെ അറസ്റ്റ് ചെയ്തു. കോടതി രണ്ടുപേരെയും ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു.

കൊലപാതകത്തിനുശേഷം സുമതിയുടെ പേരില്‍ പാട്ടു പുസ്തകം ഇറങ്ങി. പാങ്ങോട്, കല്ലറ തുടങ്ങിയ ചന്തകളില്‍ പാട്ടുകാര്‍ പ്രേതകഥ നിറഞ്ഞു. സുമതിയുടെ 'പ്രേതം' ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. തിരുവനന്തപുരം നഗരത്തില്‍നിന്ന് വരുമ്പോള്‍ പാലോട് ജംക്ഷനില്‍നിന്ന് കല്ലറപാങ്ങോട്ടേയ്ക്ക് പോകുന്ന വഴിയിലാണ് സ്ഥലം. പകല്‍പോലും പേടിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു ഇവിടെ മുമ്പ്. സുമതി വളവ് സിനിമ ഇറങ്ങിയതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. വെള്ള വസ്ത്രം ധരിച്ച് സ്ത്രീകളെ കൊണ്ടുവന്ന് പണം തട്ടിയെടുത്ത സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്.