കൊൽക്കത്ത: പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. കാർത്തിക മഹാരാജ് എന്ന് അറിയപ്പെടുന്ന സ്വാമി പ്രദീപ്താനന്ദയ്ക്കെതിരെയാണ് ബംഗാൾ സ്വദേശിയായ യുവതി ആരോപണവുമായി എത്തിയിരിക്കുന്നത്. മുർഷിദാബാദ് ജില്ലയിലെ ഭാരത് സേവാശ്രം സംഘത്തിന്റെ ബെൽദംഗ യൂണിറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രദീപ്താനന്ദ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 2013 മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി.

2012 ഡിസംബറിലാണ് സ്വാമിയും യുവതിയും പരിചയത്തിലാകുന്നത്. ആശ്രമത്തിനു കീഴിലുള്ള ചനക് ആദിവാസി അബസിക് ബാലിക വിദ്യാലയത്തിൽ യുവതിക്ക് സ്വാമി ജോലി വാഗ്ദാനം ചെയ്തിരുന്നു. ഉടൻ ജോലിക്കെടുക്കുമെന്ന് പറഞ്ഞ് 2013 ജനുവരിയിൽ യുവതിയെ സ്കൂളിന്റെ ഹോസ്റ്റലിലും പ്രവേശിപ്പിച്ചു. തുടർന്നുള്ള മിക്കവാറും ദിവസങ്ങളിൽ ഹോസ്റ്റൽ കെട്ടിടത്തിലെ അഞ്ചാമത്തെ നിലയിലുള്ള മുറിയിൽ വച്ച് സ്വാമി ബലാത്സംഗം ചെയ്തതായി യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് അഞ്ചു ദിവസം പ്രദീപ്താനന്ദയുടെ ആശ്രമത്തിലും യുവതി താമസിച്ചു. അവിടെവച്ചും പീഡനത്തിനിരയായെന്നും യുവതി പറയുന്നു.

തുടർന്ന് 2013ൽ യുവതി ഗർഭിണിയായപ്പോൾ സ്കൂളിലെ ഏതാനും ജീവനക്കാർക്കൊപ്പം ബർഹംപുരിലെ സ്വകാര്യ നഴ്സിങ് കേന്ദ്രത്തിലെത്തി ഗർഭച്ഛിദ്രം നടത്തിയെന്നും ഇതിനെ എതിർത്തപ്പോൾ പ്രദീപ്താനന്ദ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. സ്കൂളിലെ രണ്ട് ജീവനക്കാരുടെ മുന്നിൽവച്ച് ഭീഷണിപ്പെടുത്തിയതിനുശേഷം ഡോക്ടറോട് സംസാരിച്ച് ബലമായി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. ഇതിനുശേഷവും ജോലി നൽകാതെ പീഡനം തുടർന്നതോടെ മാനസികമായി തളർന്നെന്നും യുവതി പറഞ്ഞു.

‘ജൂൺ 12ന് പ്രദീപ്താനന്ദയെ ഫോണിൽ വിളിക്കുകയും ഇക്കാര്യങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിറ്റേ ദിവസം ബർഹംപുരിലെ ഒരിടത്ത് കാത്തുനിൽക്കാനും അവിടെനിന്നു രണ്ടുപേർ തന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വരുമെന്നുമാണ് പ്രദീപ്താനന്ദ പറഞ്ഞത്. ഇതുപ്രകാരം കാത്തുനിന്നപ്പോൾ രണ്ടു പുരുഷന്മാരെത്തി വാഹനത്തിൽ കയറ്റുകയും ഇനി പ്രദീപ്താനന്ദയെ വിളിക്കാൻ ശ്രമിക്കരുതെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് അവർ വാഹനത്തിൽനിന്ന് തള്ളിയിട്ടു’ പരാതിയിൽ പറയുന്നു.

അതേസമയം, പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്റെ പേരും പ്രശസ്തിയും ഇല്ലാതാക്കുന്നതിനു വേണ്ടിയാണെന്നും പ്രദീപ്താനന്ദ പ്രതികരിച്ചു. ‘‘കാലം എല്ലാം തെളിയിക്കും. ഞങ്ങളുടെ ആശ്രമത്തിൽ ഒട്ടേറെ വനിതാ ജീവനക്കാരും അന്തേവാസികളുമുണ്ട്. അവരോട് ചോദിച്ചാലറിയാം എല്ലാ സ്ത്രീകളെയും ഞങ്ങൾ അമ്മയെ പോലെയാണ് ബഹുമാനിക്കുന്നതെന്ന്’ പ്രദീപ്താനന്ദ പറഞ്ഞു. സമൂഹസേവനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഈ വർഷമാണ് പ്രദീപ്താനന്ദയ്ക്ക് പദ്മശ്രീ പുരസ്കാരം നൽകിയത്.