തിരുവല്ല: പത്തനംതിട്ടയിലെ പുല്ലാട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍. ഭാര്യ ശ്യാമ എന്ന ശാരിമോളെ കൊലപ്പെടുത്തിയ ജയകുമാറാണ് പിടിയിലായത്. ജയകുമാര്‍ ആക്രമിച്ച ഭാര്യാപിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. തിരുവല്ല നഗരത്തിലെ ഒളിവുകേന്ദ്രത്തില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതിയെ പൊക്കിയത്.

കൊലയ്ക്കുശേഷം ഒളിവില്‍പോയ ജയകുമാറിനായി അന്വേഷണം ഊര്‍ജ്ജിതമായിരുന്നു. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കവിയൂര്‍ കോട്ടൂര്‍ സ്വദേശി അജിയെന്ന ജയകുമാര്‍ (42) ഭാര്യ ശാരി മോളെ (34) കുത്തിക്കൊലപ്പെടുത്തിയത്. സംഭവശേഷം മുങ്ങിയ പ്രതിയുടെ പക്കല്‍ മൊബൈല്‍ ഫോണോ പേഴ്‌സോ ഉണ്ടായിരുന്നില്ല. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് വ്യാപകമാക്കി. പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നു. വിവിധ സ്റ്റേഷനുകള്‍ക്കും ജില്ലക്ക് പുറത്തും പ്രതിയെ സംബന്ധിച്ച് സന്ദേശം കൈമാറിയിട്ടുണ്ട്.

എവിടെങ്കിലും വച്ച് കണ്ടാല്‍ ആളുകള്‍ക്ക് പോലീസിനെ അറിയിക്കേണ്ട ഫോണ്‍ നമ്പരുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ജയകുമാറും ശാരിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. ശാരിമോളെ ഭര്‍ത്താവ് ജയകുമാറിന് സംശയമായിരുന്നു. ഇതാണ് വഴക്കിന് പ്രധാനകാരണമായിരുന്നതും. ശാരീരിക ഉപദ്രവമടക്കം പതിവായതോടെ ശാരിമോള്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഒന്നല്ല, പലവട്ടം യുവതി പൊലീസില്‍ ഇത്തരത്തില്‍ പരാതിയുമായെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കൗണ്‍സലിങ് നല്‍കി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. കവിയൂരാണ് ജയകുമാറിന്റെ വീട്. ശാരിമോളുടെ വീടാണ് പുല്ലാട്. ഇവിടെയായിരുന്നു ശാരിമോളും ഭര്‍ത്താവ് ജയകുമാറും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്നത്. ശനിയാഴ്ച്ച രാത്രിയും പതിവ് പോലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. പ്രശ്‌നം വഷളായി.

ഇതിനിടെയാണ് ജയകുമാര്‍ ഭാര്യ ശാരിയേയും ശാരിയുടെ അച്ഛന്‍ ശശി, അദ്ദേഹത്തിന്റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തിയത്. പരിക്കേറ്റ മൂന്നുപേരെയും ശബ്ദംകേട്ടെത്തിയ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ ശാരി മരിച്ചു.