ചെന്നൈ: സിനിമ മേഖലയിൽ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് പതിവാണ്. സിനിമയിൽ ഒരു പ്രവശ്യമെങ്കിലും മുഖം കാണിക്കാൻ വേണ്ടി അവർ ഓഡിഷൻ എന്ന സ്റ്റേജിൽ പോകുമ്പോൾ ആണ് അവർ കൂടുതലും അതിക്രമത്തിന് ഇരയാകുന്നത്. ചിലർ വ്യാജ ഓഡിഷന് പോയി പണി വാങ്ങുന്നവരും ഉണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ചെന്നൈയിൽ നിന്നും പുറത്തുവരുന്നത്.

വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് തമിഴ് സീരിയൽ താരം. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേനയാണ് തട്ടിപ്പുകാർ നടിയെ സമീപിച്ചത്. താരത്തെ സമീപിച്ച തട്ടിപ്പു സംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകൾ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെടുകയും ചെയ്തു.

സിനിമയ്ക്ക് വേണ്ടിയാണെന്ന് കരുതി അവർ നിർദേശിച്ച പ്രകാരം അവർ പറഞ്ഞത് പോലെയെല്ലാം അഭിനയിച്ച നടിയുടെ വീഡിയോ ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് നടി ഒടുവിൽ തിരിച്ചറിയുന്നത്. നടിയുടെ വീഡിയോയും വ്യാജ ഓഡിഷന്റെ സംഭാഷണവും പ്രചരിക്കുന്നുണ്ട്.

അതേസമയം, ഈ അടുത്തിടെയാണ് ‘ജയിലർ 2’ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളി നടി ഷൈനി വെളിപ്പെടുത്തിയിരുന്നു. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് ഷൈനിക്ക് വ്യാജ കാസ്റ്റിങ് കോൾ വന്നത്. ഷൈനിയിൽ നിന്നും പണം തട്ടാനായിരുന്നു ശ്രമം. തക്കസമയത്ത് നടി കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ട് പണം നഷ്ടപ്പെട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.