കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ യുവാവിനെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹര്‍ഷദിനെ(33) വയനാട് വൈത്തിരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം യുവാവിനെ ഇറക്കിവിടുകയായിരുന്നു.

ഇന്ന് രാത്രി 8.45 ഓടെ ആണ് ഹര്‍ഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചത്. വൈത്തിരിയില്‍ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹര്‍ഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. സമീപത്തെ കടയില്‍ കയറി ഫോണ്‍ വാങ്ങിയാണ് ഹര്‍ഷാദ് വിളിച്ചതെന്നും പിന്നാലെ അടിവാരത്തേക്ക് ബസില്‍ യാത്ര തിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ഷാദിനെ കൂട്ടാനായി താമരശ്ശേരി പൊലീസ് അടിവാരത്തേക്ക് പോയി. രാത്രി പത്തേകാലോടെ ഹര്‍ഷാദിനെ താമരശ്ശേരിയിലെത്തിച്ചു.

ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കല്‍ സ്വദേശി ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്.

താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഹര്‍ഷാദിനെ ഇന്ന് വൈകുന്നേരം വരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇയാളുടെ കാര്‍ കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത നിലയിലായിരുന്നു. കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയയ്ക്കാന്‍ പത്തുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും ഹര്‍ഷദ് തന്നെയാണ് ആദ്യം ഫോണില്‍ വിളിച്ചറിയിച്ചത്. തൊട്ടുപിന്നാലെ മറ്റൊരാള്‍കൂടി ഫോണില്‍ സംസാരിച്ചു. പത്തുലക്ഷം നല്‍കണമെന്നായിരുന്നു ഇയാളുടെയും ആവശ്യം.