അടൂര്‍: കളക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അടൂര്‍ പോലീസ് അതിവിദഗ്ദ്ധമായി പിടികൂടി. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില്‍ വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ സൂര്യ എന്ന ആലേഖ് (20) എന്നിവരാണ് അറസ്റ്റിലായത്. 12 നു ഉച്ചയ്ക്ക് 1.50ഓടെ അടൂര്‍ ബൈപ്പാസിനു സമീപമുള്ള ചെറുപുഞ്ച എന്ന സ്ഥലത്തു വച്ച് ഏനാത്ത് സ്വദേശിയായ ശ്രീദേവിനെ തടഞ്ഞുനിര്‍ത്തി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയടങ്ങിയ ബാഗ് പ്രതികള്‍ കവര്‍ച്ച ചെയ്ത് എടുക്കുകയായിരുന്നു.

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെ കളക്ഷന്‍ ഏജന്റായ ശ്രീദേവ് കളക്ഷന്‍ പണം വാങ്ങാനായി പെരിങ്ങനാട്ടേക്ക് തന്റെ ബൈക്കില്‍ പോകുന്ന വഴി പ്രതികള്‍ ഒരു സ്‌കൂട്ടറില്‍ എത്തി തടഞ്ഞു നിര്‍ത്തി പണം പിടിച്ചുപറിക്കുകയും ശ്രീദേവിനെ തള്ളിയിട്ട ശേഷം കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് ശ്രീദേവ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. എസ് ഐ അനൂപ് രാഘവന്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

ഡിവൈ.എസ്. പി ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിവരവേ ആലേഖിനെ 20ന് ബൈപാസ് റോഡില്‍ നിന്നും വരുണിനെ 21ന് കോട്ടമുകളില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. കവര്‍ച്ചക്കായി പ്രതികള്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.

പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ് ഐ അനൂപ് രാഘവന്‍,എ എസ് ഐ മഞ്ചുമോള്‍, സി പി ഒ മാരായ ശ്യാം, രാഹുല്‍, നിധിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.