- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീട്ടിൽ ആളില്ലാത്ത തക്കം നോക്കി 80 പവൻ സ്വർണവുമായി മുങ്ങി; കവർച്ച നടത്തിയത് പശുവിനെ നോക്കാൻ വന്ന നേപ്പാളികൾ; ഒരു വർഷം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം; കേസിൽ തിരിച്ചടിയായത് ഇക്കാര്യങ്ങൾ

ചീമേനി: നിടുമ്പയിലെ മുകേഷിന്റെ വീട്ടിൽ നിന്ന് 80 പവൻ സ്വർണവും വിലയേറിയ വെള്ളിപ്പാത്രങ്ങളും കവർച്ച നടന്ന് ഒരു വർഷം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം. കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിന് പട്ടാപ്പകൽ നടന്ന ഈ കവർച്ചയുടെ അന്വേഷണം നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. വീട്ടിൽ പശുവിനെ നോക്കാൻ നിന്നിരുന്ന നേപ്പാൾ സ്വദേശികളായ ചക്രശാഹിയും ഭാര്യ ഇഷ ചൗധരിയും ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മുകേഷും കുടുംബവും കണ്ണൂരിലേക്ക് പോയ സമയത്താണ് സംഘം വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് സ്വർണവും വെള്ളിയും കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം സംഘം ഓട്ടോറിക്ഷയിൽ നീലേശ്വരം വരെ പോയെന്നും അവിടെ നിന്ന് രക്ഷപ്പെട്ടെന്നുമാണ് പൊലീസ് നിഗമനം. പ്രതികൾ സംസ്ഥാനം വിട്ടുപോയെന്ന് വീട്ടുകാർ സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഒരു ദിവസത്തിന് ശേഷമാണ് പൊലീസ് പരിശോധിച്ചത്.
നേപ്പാളിലെ അറിയപ്പെടുന്ന കവർച്ചാ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ നേപ്പാളിൽ നിന്ന് പിടികൂടണമെങ്കിൽ നിയമപരവും സാങ്കേതികവുമായ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നേരത്തെ, സംഘത്തിൽപ്പെട്ട ഒരാളെ പൂണെയിൽ നിന്ന് പിടികൂടി ചീമേനിയിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു.
എന്നാൽ, കാര്യമായ തുമ്പുകളൊന്നും ഇയാളിൽ നിന്ന് ലഭിച്ചില്ല. കവർച്ചാ സംഘത്തെക്കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചെങ്കിലും, പ്രതികളെ പിടികൂടുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ അന്വേഷണ സംഘത്തിന് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. ഒരു വർഷം പിന്നിട്ടിട്ടും കേസിൽ നിർണായകമായ പുരോഗതിയില്ലാത്തത് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നുണ്ട്.


