തിരുവനന്തപുരം: ഗർഭിണിയായ 14കാരി കോടതിയുടെ അനുമതിയില്ലാതെ അബോർഷൻ നടത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടുകാരും, ആശുപത്രി അധികൃതരും മൂന്ന് മാസത്തിലേറെ വിവരം മറച്ചുവച്ചു. പൊലീസ് കേസെടുത്തതോടെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം വിടുകയും ചെയ്തു. ഇവരെ കന്യാകുമാരിയിൽ പോയി പൊലീസ് കണ്ടെത്തി. അമ്മയേയും മക്കളേയും സർക്കാർ നിരീക്ഷണത്തിൽ സുരക്ഷിത സ്ഥലത്ത് മാറ്റി. കേരളാ പൊലീസിന്റെ ചടുല നീക്കങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമാകുന്നത്.

പതിനാലുകാരിയെ ഗർഭിണിയാക്കിയത് ഇളയച്ഛനാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. അമ്മയും രണ്ടു മക്കളുമാണ് പൊലീസ് നിരീക്ഷണത്തിൽ. ഇവരുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. രണ്ടു മക്കളാണ് ഇതിലുള്ളത്. ഇവർ രണ്ടാമത് വിവാഹം ചെയ്തു. ഈ വ്യക്തിയാണ് എല്ലാത്തിനും കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണ്. തിരുവല്ലം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവം പുറം ലോകത്ത് എത്തുന്നത്. പോക്‌സോ അടക്കം ഗൗരവ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

രണ്ടാനച്ഛനാണ് പ്രധാന പ്രതിയെന്നാണ് നിഗമനം. കേസിൽ അമ്മ രണ്ടാം പ്രതിയാണ്. കുട്ടിയുടെ കൂടപിറപ്പും കേസിൽ പ്രതിയാകാൻ സാധ്യത ഏറെയാണ്. തിരുവനന്തപുരത്തെ ഏറ്റവും പഴക്കമുള്ള നേഴ്‌സിങ് ഹോമിനെതിരായൊണ് എതിരെയാണ് ആരോപണം. ഇവിടെയാണ് ചികിൽസ നടന്നതെന്നാണ് ആക്ഷേപം. സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ആശുപത്രി. ആശുപത്രിക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.

പീഡിപ്പിച്ചയാളെ സംബന്ധിച്ച് ഏറ്റവുമൊടുവിൽ കിട്ടിയ മൊഴിയിൽ സ്ഥിരീകരണത്തിനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. തുടക്കത്തിൽ പലതും തുറന്നുപറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി. സ്‌കാനിങ് റിപ്പോർട്ട് കാണിച്ച് ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന കാര്യം അമ്മ സമ്മതിച്ചത്. ഇതിനിടെ കുടുംബത്തെ കാണാതായി. ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവരെ കണ്ടെത്തുകയും ചെയ്തു.

സ്വയം ചില മരുന്നുകൾ കഴിച്ച് അബോർഷൻ നടത്തിയെന്നാണ് കുട്ടിയുടെയും അമ്മയുടെയും ആദ്യ മൊഴി. എന്നാൽ കന്യാകുമാരിയിലെ ആശുപത്രിയിലാണ് ഇത് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സ്‌കൂളിൽ പോകുന്ന വഴിക്ക് ബസിൽ പരിചയപ്പെട്ടയാൾ വീട്ടിലെത്തി പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി ആദ്യം മൊഴി നൽകിയത്. ഇത് കളവാണെന്ന് തെളിഞ്ഞു. സ്‌കാനിങ് നടത്തിയ ആശുപത്രിയിൽ നിന്ന് പൊലീസ് തെളിവ് ശേഖരിക്കാൻ നീക്കം തുടങ്ങി. കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമായിട്ടും ഇവർ പൊലീസിൽ വിവരം അറിയിക്കാതിരുന്നത് കുറ്റകരമാണ്. ഡോക്ടർമാരും പ്രതിയായേക്കും.

17 വയസ് എന്നാണ് സ്‌കാനിങ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 15 വയസ് എന്നാണ് സ്‌കൂളിലെ അന്വേഷണത്തിൽ തെളിയുന്നത്. 17 ആയാലും 15 ആയാലും കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കുട്ടി സ്‌കാനിങിൽ ഗർഭിണിയാണെന്ന് അറിഞ്ഞാൽ പൊലീസിനെ ആശുപത്രി അറിയിക്കണം. ഇതാണ് സംഭവിക്കാത്തത്. അതുകൊണ്ടാണ് ആശുപത്രിയും കരിനിഴലിലാകുന്നത്.

വീട്ടുകാർ പലതും മറച്ചുവയ്ക്കുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. അബോർഷൻ നടത്തിക്കഴിഞ്ഞതിനാൽ ഡിഎൻഎ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്താനുള്ള സാധ്യത അവശേഷിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊണ്ട് തെറ്റായ മൊഴി നൽകിയതെന്ന നിഗമനത്തിലാണ് പൊലീസ്.

(പോക്‌സോ കേസായതിനാൽ എഫ് ഐ ആർ പൊലീസ് പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ആശുപത്രിയുടെ പേര് മറുനാടൻ പുറത്തു വിടാത്തത്)