- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രതിയുടെ പക്കല്‍ പത്തോളം ഫോണുകളും ഇരുപതോളം സിം കാര്‍ഡുകളും; എന്നിട്ടും എന്തുകൊണ്ട് ആ രണ്ട് ഫോണുകള്‍ മാത്രം ഉപേക്ഷിച്ചു എന്നത് ദുരൂഹം; തോട്ടില്‍ നിന്നും കണ്ടെത്തിയത് ഒരു ഫോണ്‍ മാത്രം; ആരാണ് ഒറാങ്ങിനെ ജാമ്യത്തില്‍ ഇറക്കിയ ആ രണ്ടു സ്ത്രീകള്‍? തിരുവാതുക്കലിലെ ഇരട്ടക്കൊല ആ ഫോണ്‍ കൈക്കലാക്കാനോ? അമിതിന് പിന്നില്‍ വമ്പന്‍ സ്രാവോ?
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പന്‍ സംഘമുണ്ടാകാന്‍ സാധ്യത ഏറെ. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്നു കൂടി കണ്ടെത്താനുണ്ട്. പ്രതിയുടെ മൊഴി പ്രകാരം, അമിത് കോട്ടയത്തുനിന്നും ഓട്ടോയില്‍ കയറി തിരുവാതുക്കല്‍ എത്തി. ഇവിടെനിന്നും 150 മീറ്റര്‍ ദൂരം മാത്രമാണ് കൊലപാതകം നടന്ന വീട്ടിലേക്കുള്ളത്. ഇവിടേക്ക് നടന്നെത്തി കൊലപാതകം നടത്തിയ ശേഷം തിരിച്ച് കോട്ടയത്തേക്കും നടന്നാണ് പ്രതി പോയത്. കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലേക്ക് നടക്കുന്നതിനിടെയാണ് പ്രതി കൈയിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ തോട്ടില്‍ ഉപേക്ഷിച്ചത്. പ്രതിയുടെ പക്കല്‍ പത്തോളം ഫോണുകളും ഇരുപതോളം സിം കാര്‍ഡുകളും ഉണ്ട്, എന്നിട്ടും എന്തുകൊണ്ട് ഈ രണ്ട് ഫോണുകള്‍ മാത്രം ഉപേക്ഷിച്ചു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഉപേക്ഷിക്കാന്‍ തക്കതായ എന്തെങ്കിലും തെളിവുകള്‍ ഈ ഫോണുകളില്‍ ഉണ്ടായിരുന്നിരിക്കാം എന്നതാണ് പോലീസ് സംശയിക്കുന്നത്. ഇതില്‍ ഒരണ്ണെ കണ്ടെത്താനുണ്ട്. ഇവിടെയാണ് ബാഹ്യ ഇടപെടലുകള്‍ സംശയിക്കുന്നത്. കൊലപാതകം നടത്തിയ ശേഷം തന്റെ സാധനങ്ങളെല്ലാം എടുത്ത് തൃശ്ശൂരിലുള്ള സഹോദരന്റെ അടുത്തേക്കാണ് പ്രതി പോയത്. ഇവിടെനിന്നാണ് പോലീസ് അമിതിനെ പിടികൂടിയത്. കൊലപാതകം നടന്ന വീടിന്റെ 300 മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. മൊബൈലും ഇവിടെതന്നെ ഉപേക്ഷിച്ചതായാണ് പ്രതിയുടെ മൊഴി. പക്ഷേ ഈ ഫോണുകള്‍ മാത്രം പോലീസിന് കിട്ടിയില്ല.
കൊലപാതകത്തിന് ശേഷം വീട്ടിലെ സിസിടിവി ഡിവിആര്‍ അടക്കം പ്രതി മോഷ്ടിച്ചിരുന്നു. എന്നാല്‍, നമ്പറുകളൊഴിവാക്കാന്‍ ഫോണ്‍ ഓണ്‍ ചെയ്തതാണ് ഇയാള്‍ക്ക് കുരുക്കായത്. വിജയകുമാര്‍ കൊടുത്ത കേസില്‍ അഞ്ചരമാസത്തോളം അമിത് ഒറാങ് റിമാന്‍ഡിലായിരുന്നു. അന്ന് കോട്ടയത്തെ രണ്ട് സ്ത്രീകളായിരുന്നു ജാമ്യത്തിലെടുത്തത്. അറസ്റ്റിന് പിന്നാലെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. നാട്ടില് അവര്‍ പ്രസവിച്ചു. കുട്ടിയും മരിച്ചു. ഇതാണ് കൊലയ്ക്ക് കാരണമായ പകയെന്നാണ് അമിത് പറയുന്നത്. എന്നാല്‍ വിജയകുമാറിന്റെ മകന്റെ മരണവും സിബിഐ അന്വേഷണവുമെല്ലാം സംശയത്തിലാണ്. വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ മരണത്തിന് പിന്നിലുള്ള കറുത്ത കരങ്ങള്‍ ഇരട്ടകൊലയ്ക്ക് പിന്നിലുണ്ടാകാനുള്ള സാധ്യത ഏറെയാണ്. വിജയകുമാറിന്റെ രണ്ടു ഫോണുകള്‍ അമിത് മോഷ്ടിച്ചതും അതില്‍ ഒന്ന് കണ്ടു കിട്ടാത്തും സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നു. ആ ഫോണ്‍ സിബിഐയുടെ കൈയ്യിലെത്താതിരിക്കാനുള്ള ക്വട്ടേഷന്‍ കളികളാണോ നടന്നത് എന്നാണ് സംശയം. ഫെബ്രുവരിയിലാണ് ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ഉത്തരവ് വന്നത്. മാര്‍ച്ച് 21ന് സിബിഐ എഫ് ഐ ആര്‍ ഇട്ടു. ഏപ്രില്‍ 22ന് വിജയകുമാരിയും ഭാര്യയും കൊല്ലപ്പെട്ടു. ഫെബ്രുവരിക്ക് ശേഷമാണ് അമിതിനെ ആരോ ജാമ്യത്തില്‍ ഇറക്കിയത്. അവരുടെ ലക്ഷ്യം ആ ഫോണുകള്‍ കൈക്കലാക്കുകയാണെന്ന സംശയം സജീവമാണ്. ആ ഫോണ്‍ കണ്ടെടുക്കാന്‍ പറ്റാത്തിടത്തോളം ഈ ദുരൂഹത തുടരും. അറുത്തൂട്ടി ജങ്ഷനിലെ തോട്ടില്‍ കളഞ്ഞ ഫോണുകള്‍ കളഞ്ഞെന്നാണ് മൊഴി.
മൂന്ന് വര്‍ഷത്തോളം വിജയകുമാറിന്റെ വിശ്വസ്തനായ ജോലിക്കാരനായിരുന്നു അമിത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ പണമിടപാടുകളടക്കം വിജയകുമാര്‍ ഇയാളെ ഏല്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. 2024 ഓഗസ്തില്‍ വിവിധ ദിവസങ്ങളിലായാണ് അമിത് പണം തട്ടിയതെന്ന് വിജയകുമാര്‍ വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്. നാല് അക്കൗണ്ടുകളില്‍നിന്നായി ഏകദേശം 2,78,748 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇത്രയും രൂപ നഷ്ടപ്പെട്ടിട്ടും അമിത്താണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വിജയകുമാര്‍ ആദ്യം വിശ്വസിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ വിജയകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് പണത്തിന്റെ കാര്യം അമിത്തിനോട് ചോദിച്ചിരുന്നു. തിരികെ നല്‍കാമെന്നായിരുന്നു അമിത് പറഞ്ഞിരുന്നത്. എന്നാല്‍, പണം ലഭിക്കാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ അമിത്തിന് വൈരാഗ്യം കൂടി. തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ പ്രതി അമിത്തിന് ഒട്ടും കുറ്റബോധമില്ലായിരുന്നു. കൃത്യം നടത്തിയ ശ്രീവത്സം വീട്ടിലും ഡിവിആറും ഫോണും കളഞ്ഞ തോടിന് സമീപവും എത്തിച്ചായിരുന്നു തെളിവെടുപ്പ്. പുത്തനങ്ങാടിയിലെ തോട്ടിലാണ് സിസിടിവിയുടെ ഡിവിആര്‍ കളഞ്ഞതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ വിജയകുമാറിന്റെ വീടിന് സമീപമുള്ള പള്ളിക്കോണം തോട്ടിലായിരുന്നു കളഞ്ഞത്. പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഡിവിആര്‍ കണ്ടെത്തുകയും ചെയ്തു. പക്ഷേ മൊബൈലുകള്‍ കിട്ടിയതുമില്ല. ബുധന്‍ രാവിലെ മാളയില്‍നിന്ന് പിടിയിലായ അമിത്തിനെ പകല്‍ 1.30ഓടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പ്രതിയുടെ മുഖം മറച്ചിരുന്നു.
വിജയകുമാറിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതിനും പണം അപഹരിച്ചതിനും ജയിലിലായ അമിത്, തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ തിരുവാതുക്കലെ വീട്ടില്‍ അതിക്രമിച്ച് കടന്നിരുന്നു. അന്ന് വീട്ടുകാരും ജോലിക്കാരും ഉണര്‍ന്നതിനാല്‍ പ്രശ്നമുണ്ടാക്കാതെ മടങ്ങി. കൊല്ലാനുറപ്പിച്ചായിരുന്നു രണ്ടാമത്തെ വരവ്. കോട്ടയത്തുനിന്ന് ഡ്രില്ലര്‍ വാങ്ങി. ഇതുപയോഗിച്ച് ജനല്‍ചില്ലില്‍ വിടവുണ്ടാക്കി ഉള്ളിലേക്ക് കൈയിട്ട് മുന്‍വാതിലിന്റെ കൊളുത്ത് തുറന്നു. വിജയകുമാറും ഭാര്യയും കിടന്നിരുന്ന മുറികളുടെ വാതില്‍ കുറ്റിയിടാതിരുന്നത് പ്രതിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കുന്നതിലായി ശ്രദ്ധ. വീടിന്റെ സിസിടിവികളുടെ ഡിവിആറുമായാണ് പ്രതി പുറത്തുകടന്നത്. ഇത് സമീപത്തെ തോട്ടില്‍ എറിഞ്ഞു. അമേരിക്കയിലുള്ള മകളുടെ ഫോണിലേക്ക് സിസിടിവി കണക്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഇതില്‍ നിന്ന് ദൃശ്യങ്ങള്‍ എടുക്കാന്‍ കഴിഞ്ഞേക്കും.