- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വർണ്ണ ലേലമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ കൂടെക്കൂട്ടി, വനത്തിൽ വെച്ച് വെട്ടി വീഴ്ത്തി പണവുമായി കടന്നു; അകന്നു കഴിയുന്ന രണ്ടാം ഭാര്യയ്ക്ക് 60,000 രൂപയും പുത്തൻ ടിവിയും സമ്മാനം; 2.5 ലക്ഷത്തിന് വേണ്ടി സുഹൃത്തിനെ തീർത്ത ഷാഫി കുടുങ്ങിയത് ഇങ്ങനെ

ബെംഗളൂരു: കർണാടകയിൽ പണത്തിന് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചിക്കമംഗളൂരു ബീരൂർ സ്വദേശിയായ ഷാഫിയാണ് സംഭവത്തിൽ പിടിയിലായത്. തന്റെ സുഹൃത്തും വെൽഡറുമായ പുട്ടരാജുവിനെയാണ് ഷാഫി കൊലപ്പെടുത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ഷാഫി പിണങ്ങി കഴിയുന്ന രണ്ടാം ഭാര്യക്ക് സമ്മാനങ്ങൾ വാങ്ങി നൽകുകയായിരുന്നു. ഫെബ്രുവരി 19-നാണ് സംഭവം നടന്നത്.
ഒരു ഫിനാൻസ് കമ്പനി നടത്തുന്ന സ്വർണ്ണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് ഷാഫി പുട്ടരാജുവിനെ വിശ്വസിപ്പിച്ച് കൂടെക്കൂട്ടുകയായിരുന്നു. തുടർന്ന് പുട്ടരാജു 2.5 ലക്ഷം രൂപയുമായി രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. പുട്ടരാജുവിനെ ബൈക്കിലിരുത്തി ഹോന്നവള്ളിക്കടുത്തുള്ള വനമേഖലയിൽ എത്തിച്ച പ്രതി, അവിടെ വെച്ച് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കയ്യിലുണ്ടായിരുന്ന പണവുമായി ഷാഫി കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ, വനമേഖലയിലെ റോഡിലൂടെ പോവുകയായിരുന്ന ഒരു പാൽക്കാരനാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ മരിച്ചത് പുട്ടരാജുവാണെന്ന് പോലീസ് തിരിച്ചറിയുകയും, അദ്ദേഹത്തിന്റെ അവസാന നീക്കങ്ങൾ പിന്തുടരുകയും ചെയ്തു. ഇത് പ്രതിയായ ഷാഫിയിലേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഷാഫി തന്റെ പിണങ്ങിക്കഴിയുന്ന രണ്ടാം ഭാര്യയെ അരസികെരെയിലെ ഒരു ലോഡ്ജിൽ വെച്ച് കണ്ടതായും കൊല്ലപ്പെട്ട പുട്ടരാജുവിന്റെ പണത്തിൽ നിന്ന് 60,000 രൂപ അവർക്ക് നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ പണം ഉപയോഗിച്ച് അവർക്ക് ഒരു പുതിയ ടെലിവിഷനും ഷാഫി വാങ്ങി നൽകി. തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയും കൊല്ലപ്പെട്ടയാളും ഏഴു വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


