സുല്‍ത്താന്‍ബത്തേരി: നമ്പ്യാരുകുന്നില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മേലത്തേതില്‍ എലിസബത്ത് (51) കൊല്ലപ്പെട്ട കേസില്‍ കുറ്റം സമ്മതിച്ചതോടെയാണ് ഭര്‍ത്താവ് തോമസ് വര്‍ഗീസി(56)നെ നൂല്‍പ്പുഴ പോലീസ് അറസ്റ്റുചെയ്തത്.

സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് തോമസ് വര്‍ഗീസ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. ബാധ്യതകളെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുമുണ്ടായി. ഇതില്‍ പ്രകോപിതനായ തോമസ് വര്‍ഗീസ് ഞായറാഴ്ച രാത്രി 12-നുശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.

തുണിയുപയോഗിച്ച് കഴുത്തിലമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സോഫയില്‍ കയറിക്കിടന്ന് സ്വന്തം കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. രക്തംവാര്‍ന്ന് അവശനിലയിലായിരുന്ന തോമസ് വര്‍ഗീസ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എലിസബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നൂല്‍പ്പുഴ എസ്എച്ച്ഒ ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ ആശുപത്രിയിലെത്തിയാണ് തോമസ് വര്‍ഗീസിനെ ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.