തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ എ.ടി.എം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതരസംസ്ഥാന സംഘമെന്ന് വിലയിരുത്തല്‍. തൃശ്ശൂരില്‍ പട്ടാപ്പകല്‍ വന്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ കഴിഞ്ഞ ദിവസം നടന്നു. സ്വര്‍ണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വര്‍ണമാണ് കവര്‍ന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും ചെയ്തു. ഈ മോഷ്ടാക്കളാണോ എടിഎമ്മും കൊളളയടിച്ചതോ എന്ന സംശയം ശക്തമാണ്. സംസ്ഥാന പാതയിലെ എടിഎമ്മുകള്‍ ലക്ഷ്യമിട്ടത് പ്രൊഫഷണല്‍ സംഘമാണെന്നും വ്യക്തമാണ്. 20 കിലോമീറ്റര്‍ ചുറ്റളവിലാണ് നാലംഗ സംഘം എടിഎം മോഷണം നടത്തിയത്. മോഷണത്തിന് ശേഷം ഒരു മണിക്കൂറിന് ശേഷമാണ് പോലീസിന് കിട്ടിയത്. മാപ്രാണത്തെ മോഷണത്തിന് ശേഷം ഏറെ വൈകിയാണ് മോഷണം എസ് ബി ഐ ജീവനക്കാര്‍ എത്തിയത്.

മൂന്നിടങ്ങളിലായി എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷം രൂപയോളം നഷ്ടമായി. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയില്‍ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. എടിഎമ്മുകളിലുള്ളത് റിമോര്‍ട്ട് സര്‍വലൈന്‍സ് സിസ്റ്റമാണ്. ഇതൊന്നും പ്രവര്‍ത്തിച്ചില്ലെന്നതാണ് ഈ കൊള്ളയ്ക്ക് അടിസ്ഥാന കാരണമായി മാറിയത്. പോലീസിന്റെ നൈറ്റ് പെട്രോളിംഗ് സംഘത്തിനാണ് കവര്‍ച്ചയുടെ ആദ്യ വിവരങ്ങള്‍ കിട്ടിയത്. സിസിടിവി ക്യാമറ നശിപ്പിച്ചിട്ട് ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കുകയായിരുന്നു.

ഒരേ സംഘമാണ് എ.ടി.എം. കവര്‍ച്ചകള്‍ക്ക് പിന്നില്‍ എന്നാണ് അനുമാനം. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് വിവരം. ജില്ലയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. അന്യസംസ്ഥാന മോഷ്ടാക്കള്‍ വ്യക്തമായ പദ്ധതിയില്‍ എത്തി മോഷണം നടത്തിയെന്നാണ് നിഗമനം. ക്യാമറയില്‍ കറുത്ത നിറമുള്ള സ്േ്രപ അടിച്ച ശേഷമായിരുന്നു മോഷണം. തിരിച്ചറിയാതിരിക്കാന്‍ മുഖം മൂടിയും ധരിച്ചു. എടിഎം മോഷണത്തില്‍ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. തൃശൂരിലെ ക്രമസമാധാനം തകര്‍ന്നതിന് തെളിവായി ഈ മോഷണം മാറും. പോലീസിനുള്ളിലെ വിവാദങ്ങള്‍ മോഷ്ടാക്കളും അവര്‍ക്ക് അനുകൂലമാക്കി മാറ്റുന്നുവെന്ന വിലയിരുത്തലും സജീവമാണ്.

മോഷണം നടന്ന എടിഎമ്മുകളുടെ പരിസരത്ത് നിന്നും വെള്ള കാറിന്റെ സിസിടിവി പോലീസിന് കിട്ടിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് മോഷണം. സെന്‍ട്രല്‍ എടിഎമ്മിന്റെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് പോലീസിന് വിവരം കിട്ടിയത്. കാറിനെ കുറിച്ച് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തൃശൂര്‍ റൂറലില്‍ ആദ്യം മോഷണം നടന്നു. അതിന് ശേഷം സിറ്റി പരിധിയിലെ എടിഎമ്മുകളിലേക്ക് എത്തി. തൃശൂരിലെ അതിര്‍ത്തികളിലെല്ലാം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ അടക്കം നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയല്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോയമ്പത്തൂരിലും കൃഷ്ണഗിരിയിലും സേലത്തും അടുത്ത കാലത്ത് സമാന മോഷണം നടന്നിരുന്നു. 60 ലക്ഷം രൂപയിലധികം മോഷ്ടാക്കള്‍ കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം. കാറിലെത്തിയ നാലംഗ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം തകര്‍ക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കളെത്തിയത്. പക്ഷേ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നാണ് വിവരം.

പ്രതികള്‍ ആദ്യം മാപ്രാണത്തെ എ ടി എമ്മാണ് കൊള്ളയടിച്ചത്. ഇവിടെ നിന്ന് 30 ലക്ഷം രൂപ കൊണ്ടുപോയി. തുടര്‍ന്ന് കോലഴിയിലെ എ ടി എമ്മില്‍ നിന്ന് 25 ലക്ഷം രൂപയും ഷൊര്‍ണൂര്‍ റോഡിലെ എ ടി എം തകര്‍ത്ത് പത്ത് ലക്ഷത്തോളം രൂപയും കവരുകയായിരുന്നു.