തിരുവനന്തപുരം: കാണാതായ കുറ്റിച്ചല്‍ സ്വദേശിയായ മദ്ധ്യവയസ്‌കയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്ധ്യവയസ്‌ക പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ തിരുനല്‍വേലി സ്വദേശി വിപിന്‍ രാജ് കഴിഞ്ഞദിവസം പിടിയിലായി.

ഈ മാസം 11നാണ് 61കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കിയത്. സ്ഥിരമായി പള്ളിയില്‍ പോകുമായിരുന്നു സ്ത്രീ. ദിവസങ്ങള്‍ക്കുശേഷമാണ് മടങ്ങിവരാറുള്ളത്. മൂന്നാഴ്ചയായിട്ടും സ്ത്രീയെ കാണാതായതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ വര്‍ക്കലയില്‍ പോയതായി വിവരം ലഭിച്ചു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെയാണ് മൃതദേഹം കണ്ടത്.

പിന്നീട് കുറ്റിച്ചല്‍ സ്വദേശിനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് കേരള പൊലീസിന് വിവരം കൈമാറിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. കഴിഞ്ഞമാസം 29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി വിപിന്‍ രാജ് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ നിലവിളിച്ച സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുറ്റിച്ചല്‍ സ്വദേശി ആണ് മരിച്ചത്. നെയ്യാര്‍ഡാം എസഐയുടെ നേതൃത്വത്തിലുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.