കോഴിക്കോട്: എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയത് സ്ഥിരം മോഷ്ടാക്കളല്ലെന്നും വീടുമായി നിരന്തരം അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. പാചകക്കാരി ശാന്തയാണു മോഷണം നടത്തിയതെന്നു പൊലീസിന് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ശാന്തയെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ മറുപടിയില്‍ പൊരുത്തക്കേടുകള്‍ തോന്നി.

തുടര്‍ന്ന് ശാന്തയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോള്‍ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയതും പൊലീസ് മനസ്സിലാക്കി. ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും പണത്തെക്കുറിച്ചും ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സെപ്റ്റംബറില്‍ മകളുടെ വിവാഹത്തിന് എവിടെനിന്നാണ് സ്വര്‍ണം എടുത്തതെന്നു ചോദിച്ചപ്പോള്‍ മിഠായിത്തെരുവിലെ ജ്വല്ലറിയില്‍ നിന്നാണെന്നു ശാന്ത മറുപടി പറഞ്ഞു. എന്നാല്‍ ഏതു ജ്വല്ലറിയില്‍നിന്നാണെന്നു പറഞ്ഞില്ല.

ശാന്തയുടെ മകളാണ് ജ്വല്ലറിയുടെ പേരു പറഞ്ഞത്. പൊലീസ് ജ്വല്ലറിയില്‍ എത്തിയപ്പോള്‍ ശാന്തയും ഭര്‍ത്താവ് സുകുമാരനുമാണു സ്വര്‍ണം വാങ്ങാന്‍ എത്തിയതെന്ന് ജ്വല്ലറിക്കാര്‍ അറിയിച്ചു. ഭര്‍ത്താവ് സുകുമാരന്‍ എന്നു പറഞ്ഞ് ബന്ധുവായ പ്രകാശനെയാണ് ജ്വല്ലറിയില്‍ കൊണ്ടുപോയതെന്നു വ്യക്തമായി. ശാന്തയുടെ ഫോണില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ളതും പ്രകാശനെയാണ്. ഇതോടെയാണു സംശയം ബലപ്പെട്ടത്. പ്രകാശനെ പിടികൂടാന്‍ ബാലുശ്ശേരി വട്ടോളിയിലെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

ലോക്കര്‍ പൊട്ടിക്കാതെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന് സ്വര്‍ണം എടുത്തതിനാല്‍ സ്വര്‍ണം മോഷ്ടിച്ചത് വീടുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തത്. പാചക്കാരി ശാന്തയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ തോന്നിയതോടെ ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു. അടുത്തിടെ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഫോണില്‍നിന്ന് ലഭിച്ച തെളിവുകളും പ്രകാശനും ശാന്തയ്ക്കും എതിരായി. കൊട്ടാരം റോഡിലെ എം.ടി വാസുദേവന്‍ നായരുടെ സിതാര എന്ന വീട്ടില്‍ നിന്നും അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഇരുപത്താറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട് പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.

ശാന്തയാണ് നാലു വര്‍ഷത്തിനിടയില്‍ പലപ്പോഴായി വീട്ടില്‍നിന്നു ആഭരണങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 22 മുതലാണ് കൂടുതല്‍ ആഭരണം കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണം നഗരത്തിലെ മൂന്നു കടകളില്‍ പലപ്പോഴായി വില്‍ക്കാന്‍ സഹായിച്ചതിനാണു പ്രകാശന്‍ അറസ്റ്റിലായത്. ആഭരണം കണ്ടെത്തുന്നതിനായി പ്രതികളെ കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും.