കോയമ്പത്തൂര്‍: മലയാളി പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊള്ളാച്ചി വടുകപാളയത്ത് സംഭവം. പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക (19) ആണ് കൊല്ലപ്പെട്ടത്. പിന്നീട് പൊലീസില്‍ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നേരത്തെ, പ്രവീണ്‍ കുടുംബത്തോടൊപ്പം വടുഗപാളയത്തില്‍ താമസിച്ചിരുന്നു, അവിടെ വെച്ച് രണ്ട് വര്‍ഷം മുമ്പ് അശ്വികയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ അശ്വിക ആണ്‍കുട്ടികളുമായി അടുത്ത് ഇടപഴുകുന്നത് പ്രവീണിന് ഇഷ്ടമായിരുന്നില്ല. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

കോളേജ് സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോകള്‍ അശ്വിക വാട്ട്‌സ്ആപ്പ് സ്റ്റാറ്റായി പോസ്റ്റ് ചെയ്യുമായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് പ്രവീണ്‍ അശ്വികയെ ഉപദേശിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. മാത്രമല്ല പോസ്റ്റ് ചെയ്യുന്നത് തുടരുകയും ചെയ്തു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി അടുത്ത ബന്ധുവാമായൊത്തുള്ള ചിത്രം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രവീണ്‍ പെണ്‍കുട്ടിയോട് മാതാപിതാക്കളോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞു.

എന്നാല്‍ മകളെ സംശയിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും മനസിലാക്കിയ മാതാപിതാക്കള്‍ പ്രവീണിനോട് ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് മാസം മുമ്പ് ആ ബന്ധം അവസാനിപ്പിച്ചു. ഇതിനിടെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തി' എന്ന അടിക്കുറിപ്പോടെ അശ്വിക തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു ആനിമേറ്റഡ് ഫോട്ടോ പോസ്റ്റ് ചെയ്യുകയും തിങ്കളാഴ്ച അത് തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി സൂക്ഷിക്കുകയും ചെയ്തു.ഫോട്ടോ കണ്ട പ്രവീണ്‍കുമാര്‍ രോഷാകുലനായി.

തുടര്‍ന്ന് പ്രവീണ്‍ പെണ്‍കുട്ടി തനിച്ചായിരുന്നപ്പോള്‍ വീട്ടിലെത്തി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ പേനാക്കുത്തി ഉപയോഗിച്ച് പ്രവീണ്‍ അശ്വികയുടെ കഴുത്തില്‍ കുത്തി. പേനാക്കത്തി പൊട്ടിയപ്പോള്‍, അടുക്കളയില്‍ നിന്നെടുത്ത് കത്തിയുപയോഗിച്ച് ശരീരത്തില്‍ മൂന്നിടങ്ങളിലായി കുത്തി. തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെ വീട്ടില്‍ തിരിച്ചെത്തിയ അവളുടെ അശ്വികയുടെ പിതാവ് കണ്ണന്‍, രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. ഉടന്‍ തന്നെ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് രേഖപ്പെടുത്തി പ്രവീണിനെ റിമാന്‍ഡ് ചെയ്തു.