കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ പരാതിക്കാരന്‍ പ്രതിയായി. കേസില്‍ പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഇന്‍ഫോ പാര്‍ക്കിലെ വലിയ ഐടി സ്ഥാപനങ്ങളില്‍ ഒന്നാണ് ലിറ്റ്മസ് 7.

വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി വെളിപ്പെടുത്തിയത്. തൊഴിലിടത്തില്‍ ലൈംഗിക താല്‍പ്പര്യത്തോടെ വേണു ഗോപാലകൃഷ്ണന്‍ പെരുമാറിയെന്നാണ് ആക്ഷേപം.

പരാതി നല്‍കിയാല്‍ ഹണി ട്രാപ്പ് കേസില്‍ കുടുക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. പരാതി പറഞ്ഞതിന്റെ പ്രതികാരമാണ് തന്നെയും ഭര്‍ത്താവിനെയും ഹണിട്രാപ്പ് കേസില്‍ കുടുക്കിയത്. തൊഴിലിടത്തില്‍ താന്‍ നേരിട്ട ലൈംഗിക ഉപദ്രവം തുറന്നു പറയുകയാണ് യുവതി. ഹണി ട്രാപ്പ് കേസില്‍ യുവതിക്കും ഭര്‍ത്താവിനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ഇല്ലാതെ തന്നെ ജാമ്യം നല്‍കിയിരുന്നു.

വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ജോലിയായിരുന്നു യുവതിക്ക് ഉണ്ടായിരുന്നത്. തനിക്ക് മോശം ടെക്‌സ്റ്റുകള്‍ അയച്ചുവെന്നുമാണ് യുവതി വെളിപ്പെടുത്തിയത്. അതേസമയം വ്യവസായി 50,000 രൂപ പണമായി കൈമാറിയത് അടക്കം ഹണി ട്രാപ്പ് കേസില്‍ കൂടുക്കാനുള്ള ശ്രമമാണെന്നാണ് യുവതി വ്യക്തമാക്കിയത്.

അതേസമയം ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സ്ഥാപനമാണ് ഐടി കമ്പനിയായ ലിറ്റ്മസ്7. തൊഴിലിടങ്ങളിലെ മികവ് വിലയിരുത്തുന്ന രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യയിലെ ഐടി അധിഷ്ഠിത മേഖലയില്‍ നടത്തിയ സര്‍വേയിലാണ് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയിലെ കമ്പനി മികവ് തെളിയിച്ചത്. 'വാള്‍മാര്‍ട്ട്' ഉള്‍പ്പെടെയുള്ള ചില്ലറവില്‍പന മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഐടി സേവനം നല്‍കുന്ന കമ്പനിയാണ് ലിറ്റ്മസ്7. സ്മാര്‍ട്ട്‌സിറ്റി കൊച്ചി കൂടാതെ ഇസ്രായേല്‍, യുകെ, അമേരിക്ക എന്നിവിടങ്ങളിലും കമ്പനിയ്ക്ക് ഓഫിസുണ്ട്.

ഇന്ത്യയിലെ ആദ്യ റോള്‍സ് റോയ്‌സിന്റെ ഗോസ്റ്റ് ബ്ലാക്ക് സിരീസ് സ്വന്തമാക്കിയ മലയാളിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു ഇപ്പോള്‍ വിവാദത്തില്‍ പെട്ട വേണു ഗോപാലകൃഷ്ണന്‍. 16 കോടി രൂപയാണ് വേണു ഗോപാലകൃഷ്ണന്‍ ഗോസ്റ്റ് ബ്ലാക് സീരിസ് റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കിയിരുന്നു. ആഡംബര വാഹനങ്ങളോട് ക്രെസ് ഉള്ളയാള്‍ നേരത്തെ 46 ലക്ഷം രൂപക്കാണ് ലംബോര്‍ഗിനിക്കായി ഒരു നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ഏഴ് എന്ന നമ്പറിനോട് പ്രിയമുള്ളയാളാണ് വേണു ഗോപാലകൃഷ്ണന്‍.