കൊച്ചി: ഓണക്കാലത്ത് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ എറണാകുളത്ത് പിടിയില്‍. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരണ്‍കുമാറിനെയുമാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും 950 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവര്‍ വാറ്റ് നടത്തിയിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കാക്കനാടിന് സമീപം തേവക്കലില്‍ രണ്ടു നില വീട് വാടകയ്ക്ക് എടുത്തായിരുന്നു വ്യാജ മദ്യ വില്‍പന നടത്തിയിരുന്നത്. എക്സൈസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായ വില്‍പന നടത്തിയത്. സ്പെഷ്യല്‍ കുലുക്കി സര്‍ബത്ത് എന്ന പേരില്‍ കുപ്പിയിലാക്കിയാണ് പല സ്ഥലാത്തായി എത്തിച്ച് നല്‍കിയിരുന്നത്.

ഇന്നലെ രാത്രിയോടെയാണ് പരിശോധന നടത്തിയത്. മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടികൂടി. വാട്‌സ്ആപ്പ് മുഖേനയാണ് പണം വാങ്ങിയ ശേഷം ആവശ്യക്കാര്‍ക്ക് വിവിധ സ്ഥലങ്ങളായി എത്തിച്ച് മദ്യ വില്‍പന നടത്തിയിരുന്നത്.