കൽപ്പറ്റ: വയനാട് പേരിയ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്‌ഐആർ. മൂന്ന് പേർ ഓടി രക്ഷപെട്ടപ്പോൾ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. പിടിയിലായവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി കർണാടകത്തിലും തെരച്ചിൽ ഊർജ്ജിതമാണ്. അതിനിടെ കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഒരുമാസത്തെ മുന്നൊരുക്കമാണ് മാവോയിസ്റ്റുകളെ പിടിക്കാൻ പൊലീസ് നടത്തിയത്. രക്തച്ചൊരിച്ചിൽ ഇല്ലാത്ത ഓപ്പറേഷനിലൂടെയായിരുന്നു രണ്ട് പേരെ പിടികൂടിയത്. അതുകൊണ്ട് തന്ന ഈ ഓപ്പറേഷന് നേതൃത്വം നൽകിയവരെ പൊലീസ് ഉന്നതരും അഭിനന്ദിക്കുന്നുണ്ട്. ചപ്പാരം ഏറ്റുമുട്ടൽ കേരളത്തിലെ സമീപകാല മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ മികച്ചതെന്നാണ് പൊലീസ് സേനയ്ക്ക് അകത്തെ വിലയിരുത്തൽ.

2019 മാർച്ച് ഏഴിന് വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടലിൽ, സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പിടിയിലായ ചന്ദ്രു അന്ന് ഓടിരക്ഷപ്പെട്ടയാളാണ്. ബപ്പനം വാളാരം കുന്നിൽ 2020നവംബർ മൂന്നിന് ഏറ്റുമുട്ടലുണ്ടായിരുന്നു. അന്ന് വേൽമുരുകൻ എന്ന മാവോയിസ്റ്റും കൊല്ലപ്പെട്ടു.

പിന്നീട് ജനവാസ മേഖലയിൽ നിന്ന് അകന്നുനിന്ന മാവോയിസ്റ്റുകൾ കഴിഞ്ഞ സെപ്റ്റംബറിൽ വനംവികസന കോർപ്പറേഷൻ അടിച്ചു തകർത്തു. പിന്നെ കണ്ടത് ഇടവേളകളില്ലാത്ത കാടിറക്കം. ഇവരിൽ നിന്ന് പിടിച്ചെടുത്ത നാലു തോക്കുകളിൽ ഒന്ന് ഇൻസാസ് തോക്കാണ്. ആർപിഎഫിന്റെ ഛത്തീസ്‌ഗഡിലെ പ്ലറ്റൂൺ ആക്രമിച്ച് മൂവായിരത്തോളം ഇൻസാസ് തോക്കുകൾ മാവോയിസ്റ്റുകൾ കവർന്നിരുന്നു. അതിൾ ഉൾപ്പെട്ട തോക്കാണോ എന്നാണ് പൊലീസ് സംശയം. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധ പുരോഗമിക്കുകയാണ്.

തണ്ടർബോൾട്ട് ചപ്പാരത്തെ വീട് വളഞ്ഞപ്പോൾ, ആദ്യം ചെയ്തത് വീടിന്റെ പുറത്തുവച്ചിരുന്ന തോക്കുകൾ എടുത്തുമാറ്റുകയാണ്. ഇതാണ് ജീവനോടെ പിടിക്കണമെന്ന നിർദ്ദേശം പാലിക്കാൻ തണ്ടർബോൾട്ടിനെ തുണച്ചത്. വെടിവയ്പിനിടെ വീടിനു പിന്നിലൂടെ 3 പേർ ഓടി രക്ഷപ്പെട്ടുകയായിരുന്നു. തണ്ടർബോൾട്ട് സംഘം ചന്ദ്രുവിനെയും ഉണ്ണിമായയെയും ബലപ്രയോഗത്തിലൂടെ നിരായുധരാക്കിയാണു കീഴ്‌പ്പെടുത്തിയത്.

പ്രതികൾക്കെതിരെ യുഎപിഎ , ആയുധ നിരോധന നിയമം, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കോടതി പരിസരത്തും ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിലും ചന്ദ്രുവും ഉണ്ണിമായയും സിപിഐ (മാവോയിസ്റ്റ്) സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചു.

മാവോയിസ്റ്റ് യൂണിഫോമിനു പകരം ഇരുവർക്കും പുതുവസ്ത്രങ്ങളും ചെരിപ്പുകളും പൊലീസ് വാങ്ങി നൽകിയിരുന്നു. ചന്ദ്രു തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയും ഉണ്ണിമായ കർണാടക സ്വദേശിയുമാണ്. ഉത്തരമേഖലാ ഐജി കെ. സേതുരാമൻ, ഡിഐജി തോംസൺ ജോസ്, വയനാട് ജില്ലാ പൊലീസ് മേധാവി പഥംസിങ്, കണ്ണൂർ റൂറൽ പൊലീസ് മേധാവി ഹേമലത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം വയനാട്ടിൽ എത്തിരുന്നു.