കണ്ണൂര്‍: കണ്ണൂരില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ആക്രമണം. മമ്പറത്ത് യുഡിഎഫ് പോളിങ് ഏജന്റിനെ ജനസേവന കേന്ദ്രത്തില്‍ കയറി ക്രൂരമായി മര്‍ദിച്ച് മുഖംമൂടി ധരിച്ച സംഘം. വനിതാ സ്ഥാനാര്‍ഥിക്കും മര്‍ദനമേറ്റു. യുഡിഎഫ് പോളിങ് ഏജന്റ് നരേന്ദ്ര ബാബുവിനെയാണ് മര്‍ദിച്ചത്. ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെ മമ്പറം ടൗണില്‍ വച്ചാണ് ആക്രമണം ഉണ്ടായത്.

മുഖം മൂടി ധരിച്ചവരുള്‍പ്പെടെ അഞ്ചോളം പേരാണ് നരേന്ദ്ര ബാബുവിന്റെ ജനസേവന കേന്ദ്രത്തിലേക്ക് എത്തിയത്. കസേരയില്‍ ഇരിക്കുകയായിരുന്ന നരേന്ദ്ര ബാബുവിനെ വലിച്ചിറക്കി നിലത്തിട്ട് മര്‍ദിക്കുകയായിരുന്നു. സ്ഥാപനത്തിലെ കംപ്യൂട്ടറും മറ്റു സാധനങ്ങളും എറിഞ്ഞ് തകര്‍ത്തു. വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ടി. ഷീനയേയും ആക്രമിച്ചു.

ഇന്നലെ പോളിങ് ബൂത്തില്‍വച്ച് തര്‍ക്കമുണ്ടാകുകയും യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ സന്ദര്‍ശിച്ചശേഷം നരേന്ദ്ര ബാബു ജനസേവന കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു മര്‍ദനം. മറ്റു രണ്ട് സ്ത്രീകള്‍ സ്ഥാപനത്തിലുണ്ടായിരുന്നു. സ്ഥാപനത്തിനകത്തുണ്ടായിരുന്ന സ്ത്രീകളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം സംഘം നരേന്ദ്ര ബാബുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ ഇവര്‍ നശിപ്പിച്ചു.

പരുക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആക്രമണത്തില്‍ ശക്തായി പ്രതിഷേധിച്ചു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതാണോ കണ്ണൂരില്‍ സിപിഎം നടപ്പാക്കുന്ന ജനാധിപത്യമെന്ന് ചെന്നിത്തല ചോദിച്ചു. സ്ഥാനാര്‍ഥിയായി മത്സരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് കണ്ണൂര്‍ വേങ്ങോട് പഞ്ചായത്ത് സ്ഥാനാര്‍ഥി ഷീനയേയും പോളിങ് ഏജന്റ് നരേന്ദ്രബാബുവിനെയും അവരുടെ സ്ഥാപനത്തില്‍ എത്തി സിപിഎം ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ചത്.

എതിരില്ലാതെ വിജയിക്കുന്ന കണ്ണൂരിലെ ജനാധിപത്യത്തിന്റെ പിന്നാമ്പുറക്കഥകളാണിതെന്നും ചെന്നിത്തല പറഞ്ഞു. ഒരു പാവം സ്ത്രീയേ സ്ഥാനാര്‍ഥിയായി മത്സരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് അതിക്രൂരമായി മര്‍ദ്ദിക്കാന്‍ മടിയില്ലാത്ത ഗുണ്ടാസംഘമായി മാറിയ സിപിഎമ്മിന്റെ തേര്‍വാഴ്ചയാണിത്. ആന്തൂരിലടക്കം പലയിടങ്ങളിലും സിപിഎം എതിരില്ലാതെ വിജയിക്കുന്നത് എങ്ങനെ എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. ഈ ജനാധിപത്യത്തിന്റെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.