ലഖ്‌നൗ: രഹസ്യമായി ഫോണ്‍ ഉപയോഗിച്ചതിന് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. കൊലപാതകം പിന്നീട് ആത്മഹത്യയായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച പ്രതി കള്ളി വെളിച്ചത്തായതോടെ അറസ്റ്റിലായി. ഗോരഖ്പൂര്‍ സ്വദേശി അര്‍ജുനാണ് ഭാര്യ ഖുഷ്ബുവിനെ കൊലപ്പെടുത്തിയത്.

ഡിസംബര്‍ 21നായിരുന്നു കൊലപാതകം നടന്നത്. ലുധിയാനയില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ സംഭവദിവസം രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണുകയായിരുന്നു. ഇതോടെ രഹസ്യമായി ഫോണ്‍ ഉപയോഗിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, മടക്കാവുന്ന കട്ടിലിനൊപ്പം മൃതദേഹം ആറ് അടി താഴ്ചയില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു.

താനറിയാതെ ഭാര്യ വീടുവിട്ട് ഇറങ്ങിപ്പോയെന്നായിരുന്നു കുടുംബാംഗങ്ങളോട് ഇയാള്‍ പറഞ്ഞത്. ഖുഷ്ബുവിനായി കുടുംബം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, യുവതിയുടെ പിതാവ് പൊലീസ് പരാതി നല്‍കി. അര്‍ജുന്‍ മകളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം ഇദ്ദേഹത്തിനുണ്ടായിരുന്നു.

പരാതിക്ക് പിന്നാലെ, പൊലീസ് വീട്ടിലെത്തുകയും അര്‍ജുനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പൊലീസിനെയും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതായും മൃതദേഹം താന്‍ നദിയില്‍ എറിഞ്ഞെന്നുമായിരുന്നു ഇയാളുടെ വാദം. തുടര്‍ന്ന് പൊലീസ് ഇയാളെയും കൊണ്ട് നദിയിലും കരയിലും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് വീണ്ടും ഇയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് താന്‍ നടത്തിയ ക്രൂര കൊലപാതകവിവരം അര്‍ജുന്‍ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് മൃതദേഹം കുഴിയില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. അവിഹിത ബന്ധം സംശയിച്ചാണ് അര്‍ജുന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഖുഷ്ബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.