പത്തനംതിട്ട: ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹാക്കിങ് നടത്തി സി.ഡി.ആര്‍, ലൈവ് ലൊക്കേഷന്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ചോര്‍ത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയായ സോനു എന്നു വിളിക്കുന്ന പ്രവീണ്‍കുമാര്‍ (36) ആണ് അറസ്റ്റിലായത്.

പ്രതാപ്ഗര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന കോണ്‍സ്റ്റബിളായ ഇയാള്‍ സംഘത്തിലെ മുഖ്യസൂത്രധാരനാണ്. അടൂര്‍ കണ്ണങ്കോട് സ്വദേശി ജോയല്‍ വി. ജോസിനെയാണ് ആദ്യം പിടികൂടിയത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ശൃംഖലയുടെ വിശദാംശങ്ങള്‍ ലഭ്യമായത്. രണ്ടാം പ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാല്‍ ബെന്‍ അനൂജ് പട്ടേലി (37) നെയും അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പ്രതികള്‍ ചോര്‍ത്തിയെന്നാണ് വിവരം.

പാകിസ്ഥാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുമായി പ്രതികള്‍ ബന്ധപ്പെടുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും സംശയിക്കുന്നു. എന്‍.ഐ.എയും കേന്ദ്രഇന്റലിജന്‍സ് ബ്യൂറോയും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ഇന്‍സ്പെക്ടര്‍ സുനില്‍കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കാള്‍ഡേറ്റ േെറക്കാഡുകളും നിയമ നിര്‍വഹണ ഏജന്‍സികള്‍ അറിയാതെ ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്ാണ നടത്തിയിരിക്കുന്നത്.

മൂന്നു മാസം മുന്‍പാണ് ജോയല്‍ വി. ജോസ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രഏജന്‍സികള്‍ നല്‍കിയ വിവര പ്രകാരം പത്തനംതിട്ട സൈബര്‍ പോലീസ് ജോയലിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇയാളുമായി ബന്ധമുണ്ടായിരുന്നവര്‍ ഓരോന്നായി പോലീസ് നിരീക്ഷണത്തിലായിരുന്നു.

പ്രവീണ്‍കുമാറിന് വേണ്ടി ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ബിനു വര്‍ഗീസിന്റെ് മേല്‍നോട്ടത്തിലാണ് വല വിരിച്ചത്. ഇയാള്‍ ഡല്‍ഹിയില്‍ ഉളളതായി മനസിലാക്കിയതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍ ബി.കെ, സബ് ഇന്‍സ്പെക്ടര്‍ വി.ഐ.ആശ, എ.എസ്.ഐ. സി.ആര്‍.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെ. രാജേഷ്, എം.ആര്‍. പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ സഫൂറാമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.