എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി പോലീസ്. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍(70) ഭാര്യ വനജ (66) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വനജയെ കഴുത്തറുത്തനിലയിലും വിദ്യാധരനെ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തില്‍നിന്ന് ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് മാനസികമായ ചില പ്രശ്നങ്ങള്‍ വനജക്കുണ്ടായിരുന്നു. ഇതുമൂലം ചില പ്രശ്നങ്ങള്‍ ഇവര്‍ക്കിടയിലുണ്ടാകുകയും വഴക്കുണ്ടാവുകയും പതിവായിരുന്നു.

സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ മകള്‍ ദിവ്യ രാവിലെ അമ്മയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം തിരിച്ചറിയുന്നത്. അച്ഛന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു ഈ അന്വേഷണം. മറ്റൊരു മകള്‍ ദീപ ചങ്ങനാശ്ശേരിയിലാണ് താമസം. പറവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബന്ധുക്കളുടെ പ്രാഥമിക മൊഴിയും രേഖപ്പെടുത്തി.

കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ വിദ്യാധരന്‍ കഴുത്തറുത്ത് കൊന്നുവെന്നാണ് നിഗമനം. സ്ഥലത്ത് പൊലീസും വിരലടയാള വിദ്ഗധരും ഉള്‍പ്പെടെ എത്തി. രാവിലെ 8.30ഓടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ കൊന്നശേഷം താന്‍ ജീവനൊടുക്കുമെന്ന് പലതവണ വിദ്യാധരന്‍ മക്കളോട് പറഞ്ഞിരുന്നു. ഇന്ന് രാവിലെയും മകളെ ഫോണില്‍ വിളിച്ച് വിദ്യാധരന്‍ ഇക്കാര്യം പറഞ്ഞു.

തുടര്‍ന്ന് മകള്‍ വിദ്യാധരന്റെ വീടിന് സമീപത്ത് താമസിക്കുന്ന അയല്‍ക്കാരെ ഫോണില്‍ വിളിച്ച് അന്വേഷിക്കാന്‍ പറയുകയായിരുന്നു. ഇവരെത്തി നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.