ഡല്‍ഹി: ഡൽഹിയിലെ വസന്ത് കുഞ്ചിലെ ഒരു പ്രധാന ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയർന്നുവരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും (ഇഡബ്ല്യുഎസ്) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യുന്നതുമായ വിദ്യാര്‍ഥികളെ ഉപദ്രവിച്ചുവെന്നാണ് പരാതികള്‍.

ശ്രീ ശര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥ സാരഥിയാണ് പ്രതിക്കൂട്ടില്‍ ആയിരിക്കുകയാണ്. ഇപ്പോഴിതാ, സ്വാമിയുടെ ചാറ്റുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്റെ മുറിയിലേക്ക് വരൂ... ഞാൻ നിങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

'എന്റെ മുറിയിലേക്ക് വരൂ... ഞാൻ നിങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാം, നിങ്ങൾ ഒന്നും നൽകേണ്ടതില്ല' - ഡൽഹിയിലെ ആഡംബര വസന്ത് കുഞ്ച് പ്രദേശത്തെ സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ 'ഡയറക്ടർ' എന്ന നിലയിൽ തന്റെ സംരക്ഷണയിൽ ഏൽപ്പിക്കപ്പെട്ട യുവതികൾക്ക് 'സ്വാമി ചൈതന്യാനന്ദ സരസ്വതി' അയച്ച അശ്ലീല സന്ദേശങ്ങളിൽ പറയുന്നത്.

ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിലെ 50 സ്ത്രീകളുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കഴിഞ്ഞ 16 വർഷത്തിനിടെ ഡസൻ കണക്കിന് സ്ത്രീകൾ അനുഭവിച്ച പീഡനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി, അതിൽ അശ്ലീല ടെക്സ്റ്റ് സന്ദേശങ്ങളും നിർബന്ധിത ശാരീരിക ബന്ധവും ഉൾപ്പെടുന്നു.

ഒരു സന്ദേശത്തിൽ 'സ്വാമി ചൈതന്യാനന്ദ' ഒരു സ്ത്രീയെ സമ്പത്ത് വാഗ്ദാനം ചെയ്ത് വശീകരിക്കുന്നു. മറ്റൊന്നിൽ അയാൾ മോശം മാർക്ക് നൽകുമെന്ന് മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നു; "... നിങ്ങൾ എന്നെ അനുസരിച്ചില്ലെങ്കിൽ, ഞാൻ നിങ്ങളെ പരാജയപ്പെടുത്തും..." അദ്ദേഹം പറയുന്നു.

അതേസമയം, സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നിര്‍ബന്ധിത ലൈംഗികബന്ധം നടത്തിയതായുമാണ് പരാതി. വനിതാ അധ്യാപികമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും വിദ്യാര്‍ഥികളെ പലവിധത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയതായും ചില വാര്‍ഡന്‍മാര്‍ തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതായും മൊഴിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം ഡല്‍ഹി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അമിത് ഗോയല്‍ സ്ഥിരീകരിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും റെയ്ഡ് നടത്തി. എന്നാല്‍ പ്രതി ഇപ്പോഴും ഒളിവിലാണ്. ആഗ്രയ്ക്കടുത്ത് വെച്ച് ഇയാളെ കണ്ടെന്നാണ് സൂചന. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റില്‍ സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ച വോള്‍വോ കാര്‍ കണ്ടെത്തി. തുടര്‍ പരിശോധനയില്‍ കാറിന്റെ വ്യാജ എംബസി നമ്പര്‍ പ്ലേറ്റുകളാണെന്നും (39 യു എന്‍ 1) കണ്ടെത്തി.

ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളില്‍ നിന്ന് പുറത്താക്കി. സ്വാമി ചൈത്യാനന്ദയുടെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധവും നീതിരഹിതവുമാണെന്നും ആശ്രമത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.