കൊച്ചി: ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍പ്പോയ റാപ്പര്‍ വേടനും പരാതിക്കാരിയായ യുവഡോക്ടറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിക്കുമ്പോഴും വേടനെ കുറിച്ച് പോലീസിന് ഒരു വിവരവുമില്ല. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ വേടന്‍ കീഴടങ്ങുമെന്ന സന്ദേശം പോലീസിന് കിട്ടിയിട്ടുണ്ട്. ബലാത്സംഗ കേസുകളിലെ സുപ്രീംകോടതി ഉത്തരവുകള്‍ വേടന് അനുകൂലമാണെന്ന വിലയിരുത്തല്‍ ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ഇതുകൊണ്ടാണ് വേടനെ പിടിക്കാന്‍ പോലീസ് ശ്രമിക്കാത്തതും എന്ന ആരോപണവും ഉണ്ടായിരിന്നു. വേടന്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം അപ്രത്യക്ഷനാണ്. അതുകൊണ്ട് എവിടെയാണെന്ന് കണ്ടെത്താന്‍ ഒരു വഴിയുമില്ലെന്നാണ് പോലീസ് പറയുന്നത്.

ഇപ്പോഴിതാ, സഹികെട്ട് രണ്ടുംകല്പിച്ച് പോലീസും രംഗത്ത് വന്നിരിക്കുകയാണ്. ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘം പുതിയ നടപടി എടുത്തിരിക്കുന്നത്. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയുമായി ആ യുവ ഡോക്ടർ രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പോലീസിന്റെ ഉദ്ദേശ്യം.

അതേസമയം, കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്ത് വന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിൽ ഉണ്ട്.

അതിനിടെ വേടനെ പിന്തുണച്ച് മന്ത്രി ഒ ആര്‍ കേളു രംഗത്തു വന്നു. പുലിനഖം കെട്ടി നടന്നവരും ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിലുണ്ടെന്നും അവര്‍ക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളതെന്നും മന്ത്രി ഒ.ആര്‍. കേളു. വേടനെ ഒതുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ജാതിയുടെ വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വേടന്റെ പരിപാടികള്‍ക്ക് ആളുകൂടിയപ്പോള്‍ ചിലര്‍ക്ക് വിറളിപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ഉന്നതി അംബേദ്കര്‍ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സര്‍ക്കാരില്‍ അടക്കം വേടന് പിന്തുണയുണ്ടെന്ന് മനസ്സിലായി. ദളിത് ഡോക്ടറുടെ പരാതിയിലാണ് വേടനെതിരായ കേസ്. ഇത് ആ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അറിയാതെ പോകുന്നു. ഓണത്തിന് വേടന്റെ പരിപാടികള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുമോ എന്ന ചോദ്യവും സജീവമാണ്.

ഡോക്ടറായ യുവതി വേടനില്‍ നിന്നും അനുഭവിച്ച നിരന്തരമായ ലൈംഗിക പീഢനങ്ങള്‍ ക്രൂരമാണെന്ന് അവര്‍ നേരിട്ട് യൂട്യുബ് ചാനലുകളിലും വെളിപ്പെടുത്തിയിരിക്കുകയാണ്. യുവതി വേടനെതിരെ നല്‍കിയ ശാരീരിക പീഢനത്തിന്റെ കഥകള്‍ ക്രൂരമാണ്. ഒരു സെക്‌സ് മാനിയാക്കിന്റെ രീതിയിലുള്ള പീഢനമാണ് വേടന്‍ നടത്തുന്നതെന്ന് മനോരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കനബീസ്, സിന്തറ്റിക് ഡ്രഗ് എന്നിവ എടുത്താണ് പല സമയങ്ങളിലും വേടന്‍ ഈ യുവതിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്ന് പറയുന്നു. തന്നെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം സഹിച്ചിരുന്നതെന്നും യുവതി പറയുന്നു. ഇപ്പോള്‍ യുവതിക്കെതിരെ ഫോണ്‍വഴി വധഭീഷണികള്‍ ഉയരുന്നതായി പരാതികള്‍ ഉണ്ട്.

വേടന്‍ എന്ന പേര് വന്നതിന് കാരണം കാട്ടില്‍ പോയി മൃഗങ്ങളെ വേട്ടയാടിയതിനാലാണെന്നും യുവതി വെളിപ്പെടുത്തുന്നു. ഗുരുതരമായ ആരോപണമാണ് ഇത്. നേരത്തെ പുലിപ്പല്ല് കഴുത്തില്‍ അണിഞ്ഞതിന്റെ പേരില്‍ വേടനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു. യുവതിയുമായുള്ള അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.

വേടനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം വേടന്‍ പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

2023 ജൂലായ് മുതല്‍ വേടന്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. പിന്‍മാറ്റം തന്നെ മാനസികമായി തകര്‍ത്തെന്നും പലപ്പോഴായി വേടന് 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വേടന്‍ അന്ന് പ്രതികരിച്ചിരുന്നു.