കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മകള്‍ക്കൊപ്പം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് കുണ്ടറ പോലീസ്. ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ വച്ച് മരിച്ചസംഭവത്തില്‍ ദുരൂഹത ഏറെയാണ്. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് എഫ് ഐ ആര്‍. വിപഞ്ചികയുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും കേസില്‍ പ്രതികളാണ്. ഇവരെല്ലാം നിലവില്‍ യുഎഇയിലാണെന്നാണ് സൂചന. ഗുരുതര ആരോപണമാണ് പോലീസ് എഫ് ഐ ആറിലുള്ളത്. ആത്മഹത്യാ പ്രേരണയാണ് ആരോപിക്കുന്നത്. വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലെത്തുമ്പോള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടവും നടക്കും. അതിന് വേണ്ടി കൂടിയാണ് കേസില്‍ എഫ് ഐ ആര്‍ രേഖപ്പെടുത്തിയത്.

2020 നവംബറില്‍ കൊല്ലം സീ പാലസ് ഹോട്ടലില്‍ മതാചാര പ്രകാരമായിരുന്നു വിവാഹം. ഷാര്‍ജയിലെ താമസത്തിനിടെ മകള്‍ക്ക് മെയ്യാഭരണമായി നല്‍കിയ സ്വര്‍ണ്ണവും സ്ത്രീധനവും കുറവാണെന്ന് പറഞ്ഞത് നിരന്തരം പീഡിപ്പിച്ചു. ആവലക്കാരിയുടെ മകള്‍ വെളുത്തതാണെന്നും പ്രതികളും കുടുംബക്കാരും കറുത്തവര്‍ ആയതിനാല്‍ ആവലാതിക്കാരിയുടെ മകളെ വിരൂപയാക്കുന്നതിന് മുടി മുറിച്ചു കളഞ്ഞു. വിവാഹം ബന്ധം വേര്‍പ്പെടുത്താന്‍ വക്കീല്‍ നോട്ടീസ് അയച്ചും മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. ഒന്നാം പ്രതിയ്ക്ക് പരസ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്ത ആവലക്കാരിയുടെ മകളെ ശാരീരികമായി ദേഹോപദ്രവും ഏല്‍പ്പിച്ചു. ഈ മാനസിക പീഡനങ്ങളുടെ തുടര്‍ച്ചയാണ് വിപഞ്ചികയുടേയും മകളുടേയും മരണമെന്നാണ് എഫ് ഐ ആര്‍ ആരോപണം. നിതീഷും നീതു ബെനിയും നിധീഷിന്റെ അച്ഛനുമാണ് പ്രതികള്‍. ഭാരതീയ നീതി സംഹിതയുടെ 85, 108 വകുപ്പുകളാണ് ചുമത്തയിട്ടുള്ളത്. സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമുണ്ട്.

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്ന് അഭിഭാഷകന്‍ മനോജ് കുമാര്‍ പള്ളിമണ്‍ പറഞ്ഞിരുന്നു. സ്ത്രീധന പീഡനത്തിനും മര്‍ദ്ദനത്തിനും വ്യക്തമായ തെളിവുകള്‍ ഉണ്ട്. വിപഞ്ചികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിലും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും നഷ്ടമായതിലും ദുരൂഹതയുണ്ട്. ഭര്‍ത്താവ് നിതീഷിനെയും കുടുംബത്തിനെയും നാട്ടില്‍ എത്തിച്ച് അന്വേഷണത്തിന് വിധേയരാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുക്കുന്നത്.


നാട്ടില്‍ വിവാഹം നടന്ന് ആദ്യ ദിനം മുതല്‍ വിപഞ്ചിക പീഡനത്തിന് ഇരയായി. ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന് തുല്യമായി കാണാന്‍ കഴിയും. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്‌ടോപ്പും കാണാതായിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ദീര്‍ഘമായ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവായ നിതീഷ്, ഭര്‍തൃ സഹോദരി നീതു, ഭര്‍തൃപിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

വിപഞ്ചികയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ തന്നോടും മോശമായി പെരുമാറിയെന്ന് വിപഞ്ചികയുടെ അമ്മ ശൈലജ പറഞ്ഞിരുന്നു. ഭര്‍ത്താവ് നിതീഷിന്റെയും പെങ്ങളുടെയും അവരുടെ അച്ഛന്റെയും ക്രൂരതകള്‍ സഹിക്കാന്‍ പറ്റാതായതോടെയാണ് മകള്‍ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് ശൈലജ ആരോപിക്കുന്നു.'വിപഞ്ചികയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്. ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് സഹിച്ചത്. അവളെ സ്‌നേഹിച്ചതുപോലെ നിതീഷിനെയും സ്‌നേഹിച്ചു. എന്നിട്ടും അവരെല്ലാം കൂടി എന്റെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാന്‍ അയാളുടെ പെങ്ങള്‍ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച് കണ്ണുനിറഞ്ഞ ഫോട്ടോ ചില ബന്ധുക്കള്‍ക്ക് അവള്‍ അയച്ചുകൊടുത്തു.അവന്റെ അവിഹിതബന്ധം പോലും അവള്‍ കണ്ടില്ലെന്ന് നടിച്ചത് തന്റെ കുഞ്ഞിന് അച്ഛന്‍ വേണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്-അമ്മ ആരോപിച്ചിരുന്നു.

'നിതീഷ് എന്റെ കുഞ്ഞ്' എന്ന് പറയുന്നത് പെങ്ങളുടെ കൊച്ചിനെയാണ്. വിപഞ്ചിക പക്ഷേ ആരോടും ഒന്നും പറഞ്ഞില്ല. അമ്മ വിഷമിക്കരുത് എന്നാണ് എല്ലാവരോടും പറയാറുള്ളത്. നിതീഷിന്റെ കുടുംബത്തിന് സ്വര്‍ണത്തോടും പണത്തോടും മാത്രമാണ് ആര്‍ത്തി എന്ന് ഇടയ്ക്കിടെ വിപഞ്ചിക പറയാറുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വിട്ടുപറയില്ല.നിതീഷിന്റെ അച്ഛന്‍ വിപഞ്ചികയോട് മാത്രമല്ല എന്നോടും മോശമായും മര്യാദയില്ലാതെയും പെരുമാറിയിട്ടുണ്ട്. മോശമായി സംസാരിച്ച ഓഡിയോ ഞാന്‍ സേവ് ചെയ്തുവച്ചിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി ഇത്രകാലമായിട്ടും ആരും എന്നോടിത്ര മോശമായി സംസാരിച്ചിട്ടില്ല. അയാളൊരു വൃത്തികെട്ടവനാണ്. നിതീഷ് കൂട്ടുകാര്‍ക്കൊപ്പം നാലഞ്ചുദിവസം യാത്രയൊക്കെ പോകുന്ന സമയത്ത് വിപഞ്ചികയും കുഞ്ഞും അയാളുമാണ് വീട്ടിലുണ്ടാവുക.രാവിലെ മുതല്‍ മദ്യപാനം തുടങ്ങും.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയില്‍ കയറി വിളിക്കണം. മരുമകള്‍ക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്. അയാളെ തൊട്ടുതലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്. ഒരിക്കല്‍ കൗണ്‍സിലിംഗിന് പോയപ്പോള്‍ ആ ഡോക്ടര്‍ നിതീഷിനോട് ചോദിച്ചിട്ടുണ്ട്. നിനക്കുവേണ്ടിയാണോ അച്ഛനുവേണ്ടിയാണോ വിവാഹം കഴിച്ചതെന്ന്. മരിച്ചുകഴിഞ്ഞിട്ടെങ്കിലും ഒരല്‍പം കുറ്റബോധമെങ്കിലും ബാക്കിയുണ്ടോ അവന്?'- ശൈലജ ആരോപിച്ചിരുന്നു.