മലപ്പുറം: മലപ്പുറത്ത് വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായതില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് ദുരൂഹമായി കാണാതായത്. ഇന്നാണ് വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയരുന്നത്. നാല് ദിവസം മുമ്പ് കാണാതായ യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവാവിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചതായി മലപ്പുറം എസ്പി അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹത്തിനായി പണം സംഘടിപ്പിക്കാനായി വിഷ്ണുജിത്ത് പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്. രാവിലെ പുറത്തു പോയിട്ട് വരാം എന്നു പറഞ്ഞാണ് വിഷ്ണു പുറത്തേക്ക് പോയതെന്ന് അമ്മ പറയുന്നു. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും, ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചുവെന്നും അമ്മ പറയുകയും ചെയ്തു. ഇതിന് ശേഷം യുവാവിനെ കാണാതാകുകയായിരുന്നു.

രാത്രി എട്ട് മണിയോടെ വിളിച്ച് താന്‍ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും അച്ഛന്റെ സഹോദരന്റെ വീട്ടില്‍ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് വന്നുകൊള്ളാമെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാല്‍ രാവിലെയും കാണാതായതോടെ വിഷ്ണുവിന്റെ അമ്മ ഭര്‍ത്താവിന്റെ സഹോദരനെ വിളിച്ചപ്പോഴാണ് രാത്രി യുവാവ് അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.

പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയി. വിഷ്ണുവിന്റെ സഹോദരിയും ഭര്‍ത്താവും പൊലീസിനൊപ്പം പാലക്കാട് പുതുശേരിയിലെത്തി അന്വേഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. പുതുശേരിയിലാണ് വിഷ്ണുവിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു. പൊലീസിന് പുറമേ, സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം വിഷ്ണുവിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണ്.