ബാങ്കോക്: പ്രസവത്തിന് ശേഷം ലൈംഗിക ബന്ധം നിഷേധിച്ചതിന് തന്റെ രണ്ട് ആഴ്ച പ്രായമായ കുഞ്ഞിനെ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച് പിതാവ്. സംഭവത്തില്‍ 21കാരനായ വുട്ടിച്ചായിയെ പോലീസ് അറസ്റ്റ് ചെയ്തു. 22 കാരിയായ ഭാര്യ ഒറത്തായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാങ്കോക്കിലാണ് സംഭവം.

ഭാര്യ വീട്ടില്‍ നിന്ന് കുറച്ച് ദൂരെയുളള ഒരു സുഹൃത്തിനെ കാണാന്‍ പോയ സമയം നോക്കിയാണ് വുട്ടിച്ചായി കുഞ്ഞിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. പിന്നീട് വാഴത്തോട്ടത്തില്‍ നിലത്തു കിടത്തിയ കുഞ്ഞിന്റെ ഫോട്ടോ ഒറത്തായിക്ക് അയച്ചുകൊടുത്തു. ഈ സന്ദേശം കണ്ട ഒറത്തായി ഉടന്‍ ഗ്രാമത്തലവനെ സമീപിക്കുകയും ചിത്രം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്തു. ഇതോടെ വുട്ടിച്ചായി കുഞ്ഞിനെ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിച്ചു.

പോലീസിന്റെ അന്വേഷണത്തില്‍ വുട്ടിച്ചായി ലഹരിമരുന്നിന് അടിമയാണെന്നും, ചൂതാട്ടത്തില്‍ പതിവായി പങ്കെടുക്കുന്നുണ്ടെന്നും ഭാര്യ മൊഴിനല്‍കി. കുട്ടിയോടും സ്വന്തം ഭാര്യയോടും ക്രൂരമായി പെരുമാറുന്ന പതിവുള്ള വ്യക്തിയാണെന്നും ഒറത്തായി ആരോപിച്ചു. തന്റെ കുറ്റം സമ്മതിച്ച വുട്ടിച്ചായി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഫോട്ടോ എടുക്കുക മാത്രമായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.

ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വുട്ടിച്ചായിക്കെതിരെ കടുത്ത നിയമനടപടികളാണ് എടുത്തിരിക്കുന്നത്. ഈ കേസ് തെളിയിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും 6,000 ബാത്ത് പിഴയും ലഭിക്കാമെന്നാണ് പൊലീസിന്റെ വിശദീകരണം.