പൂണെ: നാലു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍വച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. വീട്ടുകാരുടെ മൃഗീയതയ്ക്ക് ഇരയായതിന് പിന്നാലെ 24കാരി ദാരുണമായി മരിച്ചു. മഹാരാഷ്ട്രയിലെ പൂണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍തൃമാതാവിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ യുവതിക്ക് രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതിയുടെ നില വഷളായെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോയില്ല. തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ യുവതി മരിച്ചെന്ന് ഇന്ദാപൂര്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗര്‍ഭച്ഛിദ്രം വഴി പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടതായി അന്വേഷണ സംഘം കണ്ടെത്തി.

വീട്ടില്‍ നടന്ന ഗര്‍ഭച്ഛിദ്രത്തിന് നേതൃത്വം നല്‍കിയ ഡോക്ടറും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. 2017ല്‍ ആണ് യുവതിയെ പ്രതിയായ യുവാവ് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്. മൂന്നാം തവണ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയാണെന്ന് കുടുംബം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് വീട്ടില്‍വച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്.

കൃഷിസ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭ്രൂണം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. യുവതിയുടെ സഹോദരന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും വിശദമായ അന്വേഷണമാണ് നടത്തുകയെന്നും പൊലീസ് വ്യക്തമാക്കി.