തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവായ യുവാവിനെതിരെയടക്കം ആരോപണവുമായി കുടുംബം. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണയെന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ആരോപണം. അയല്‍പക്കത്തെ കണ്ണന്‍ എന്നുവിളിക്കുന്ന അശ്വിന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സഹോദരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് തുടങ്ങിയതാണ് പ്രശ്നമെന്നും പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ പറഞ്ഞു.

ആദ്യം വാട്സാപ്പിലായിരുന്നു സന്ദേശമയച്ചിരുന്നത്. പ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് നമ്പറെടുത്തത്. പിന്നീട് മെസ്സേജ് ആയക്കുകയായിരുന്നു. ഇതിന് പ്രതികരിക്കാതിരിക്കുകയും വാട്സ് ആപ്പില്‍ ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവായ അഖില്‍ എന്ന യുവാവുമായി ചേര്‍ന്ന് അശ്വിന്‍ അപവാദ പ്രചാരണം നടത്തുകയായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.

സഹോദരിയെ പല സ്ഥലത്തുവെച്ചും കണ്ടുവെന്നും മറ്റൊരാളുമായി കാറില്‍ പോവുമ്പോള്‍ താന്‍ കണ്ടതോടെ കാറിനുള്ളില്‍ ഒളിച്ചിരുന്നുവെന്നുമൊക്കെ പ്രചരിപ്പിച്ചു. ഇത് അശ്വിന്‍ അഖിലിനോട് പറയുകയും അഖില്‍ ഭര്‍ത്താവിന്റെ സഹോദരിയോടടക്കം പറഞ്ഞ് അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഇക്കാര്യം തങ്ങളോട് പ്രവീണ പറഞ്ഞിരുന്നുവെന്നും പ്രവീണ്‍ പറയുന്നു.

ഇത് സംബന്ധിച്ച് പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് കൃത്യമായി അന്വേഷിക്കാന്‍ തയ്യാറായില്ല. പരാതികൊടുത്ത് മൂന്നാമത്തെ ദിവസമാണ് മൊഴിയെടുക്കാന്‍ പോലും വിളിപ്പിച്ചത്. ഇതോടെ സഹോദരി മാനസികമായി തളര്‍ന്നതായും സഹോദരന്‍ പറയുന്നു.

സഹോദരിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് അഖില്‍. വീട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും എത്തുമായിരുന്നു. സ്വന്തം അനിയനെ പോലെയാണ് അവനെ പെങ്ങള്‍ കണ്ടിരുന്നതെന്നും പ്രവീണ്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് വെഞ്ഞാറമൂട്ടില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അപവാദത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നും സമീപത്തുള്ള യുവാവ് പ്രവീണയെ ശല്യപ്പെടുത്തിയിരുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും പൊലീസ് മൊഴിയെടുക്കാന്‍ പോലും ശ്രമിച്ചില്ലെന്നും സഹോദരന്‍ പ്രവീണ്‍ കുറ്റപ്പെടുത്തുന്നു.

ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ പ്രവീണക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും പ്രവീണ്‍ ആരോപിക്കുന്നു. നാട്ടുകാരുടെയും ഭര്‍തൃവീട്ടുകാരുടെയും അപവാദങ്ങളില്‍ കുറച്ച് ദിവസങ്ങളായി മാനസികമായി തളര്‍ന്ന നിലയില്‍ ആയിരുന്നു സഹോദരി.

കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടു. അപകടത്തില്‍ സഹോദരിക്ക് പരിക്കേറ്റു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും സഹോദരന്‍ ആരോപിച്ചു.

എന്നാല്‍, മരിച്ച വിവരം മാത്രമാണ് അറിഞ്ഞതെന്നും വീട്ടുകാര്‍ ഇതിന് മുമ്പ് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും വെഞ്ഞാറമ്മൂട് പൊലീസ് പറയുന്നു. പ്രവീണയുടെ കൈയ്യില്‍ പരുക്കേറ്റിട്ടുണ്ടെന്നത് ശരിയാണെന്നും എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി ആര്‍ക്കെതിരെയും നേരത്തെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്ന് യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.