ലഖ്നൗ: ശരീരകബന്ധം പുലര്‍ത്താന്‍ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തു ഇതില്‍ നിന്നും രക്ഷ നേടാന്‍ യുവാവിനെ ശാരീരികബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവതി. സംഭവത്തില്‍ 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. തുന്നല്‍ ജോലിക്കാരനായ ഇഖ്ബാല്‍ എന്ന യുവാവിനെയാണ് യുവതി കൊലപ്പെടുത്തിയത്.

ഇഖ്ബാലിന്റെ മൃതദേഹം, അയാളുടെ വീടിന് പരിസരത്തുനിന്ന് രണ്ടുദിവസം മുന്‍പാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ ഞായറാഴ്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുന്നല്‍ജോലി ചെയ്തിരുന്ന ഇഖ്ബാല്‍, യുവതിയുടെ ഗ്രാമത്തിലെ വീടുകളില്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിലാണ് യുവതിയും ഇഖ്ബാലും തമ്മില്‍ പരിചയത്തിലാകുന്നത്. മൊബൈല്‍ നമ്പറും കൈമാറി.

ഇഖ്ബാലും യുവതിയും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഒരുദിവസം ഇഖ്ബാല്‍, യുവതിയെ തന്റെ വീട്ടിലേക്ക് വിളിച്ചു. യുവതിയുടെ വസ്ത്രത്തില്‍ തുന്നല്‍ജോലി ചെയ്യാനെന്ന് ധരിപ്പിച്ചായിരുന്നു ക്ഷണിച്ചത്. അവിടെ എത്തിയ യുവതിയെ ഇഖ്ബാല്‍ നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് വിധേയയാക്കി. പ്രതിഷേധിച്ച യുവതിയോട്, ഇരുവരും തമ്മില്‍ സംസാരിച്ചതിന്റെ കോള്‍ റെക്കോഡിങ് തന്റെ പക്കലുണ്ടെന്നും കുടുംബം തകര്‍ക്കുമെന്നും ഇഖ്ബാല്‍ ഭീഷണിപ്പെടുത്തി.

ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇഖ്ബാല്‍ പലതവണ നിര്‍ബന്ധിച്ചുവെന്നും അതേത്തുടര്‍ന്ന് വലിയ ബുദ്ധിമുട്ടുണ്ടായെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഇഖ്ബാല്‍, ഭാര്യയെ അവരുടെ വീട്ടിലാക്കാന്‍ പോയിരുന്നു. തിരികെ വരുന്നവഴിക്ക് കാണണമെന്ന് താന്‍ ഇഖ്ബാലിനോടു പറഞ്ഞതായി യുവതി പോലീസിന് മൊഴിനല്‍കി. കാണാനെത്തിയ ഇഖ്ബാല്‍ രണ്ട് ഉറക്കഗുളികകള്‍, ഭര്‍ത്താവിനെ ഉറക്കിക്കിടത്താനായി യുവതിക്ക് നല്‍കി. ഭര്‍ത്താവിനെ ഉറക്കിക്കിടത്തിയ ശേഷം രാത്രി, യുവതി ഇഖ്ബാലിനെ വിളിച്ചു.

വീട്ടില്‍ തനിച്ചായതിനാല്‍ തന്റെ വീട്ടിലേക്ക് വരാന്‍ ഇഖ്ബാല്‍ യുവതിയെ നിര്‍ബന്ധിച്ചു. ഇഖ്ബാലിന്റെ ബ്ലാക്ക്മെയിലിങ്ങില്‍ വലഞ്ഞ യുവതി, ഒന്നുകില്‍ സ്വന്തം ജീവന്‍ ഒടുക്കുക അല്ലെങ്കില്‍ ഇഖ്ബാലിനെ കൊലപ്പെടുത്തുക എന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് ഇഖ്ബാലിന്റെ വീട്ടിലെത്തിയ യുവതിയോട് അയാള്‍ അടുത്തുപെരുമാറാന്‍ ശ്രമിച്ചു. ഈ സമയം, യുവതി ഇഖ്ബാലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കോണിപ്പടിക്ക് താഴെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു.