കുട്ടിക്കാനം: ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ നിര്‍ത്തിയിട്ട ലോറിയുമായി യുവാവ് മുങ്ങി. ലോറിയുമായി അമിതവേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണംവിട്ടു ലോറി മറിഞ്ഞു. മോഷണ ശ്രമം കണ്ട് പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. വ്യാഴാഴ്ച രാത്രി 12നു കുട്ടിക്കാനത്താണു സംഭവം. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയന്‍ (40) ആണു പിടിയിലായത്.

തമിഴ്‌നാട്ടില്‍ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറിയാണ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടിക്കാനത്തെത്തിയപ്പോള്‍ ചായ കുടിക്കുന്നതിനു വേണ്ടി ലോറി നിര്‍ത്താതെ ഹാന്‍ഡ് ബ്രേക്കിട്ട ശേഷമാണു ഡ്രൈവര്‍ ഇറങ്ങിയത്. ഈ സമയം ഇവിടെ നിന്ന നിമേഷ് ലോറിയില്‍ താക്കോല്‍ കിടക്കുന്നത് കണ്ട് ഉള്ളിലേക്ക് കയറുകയും ഓടിച്ചുപോവുകയായിരുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനീഷും അക്ഷയകുമാറും ഈ സമയം ഇതേ സ്ഥലത്തുണ്ടായിരുന്നു. പോക്‌സോ കേസ് പ്രതിയെ പീരുമേട് സബ് ജയിലിലാക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഐഎച്ച്ആര്‍ഡി കോളജിനു സമീപം ലോറി മറിഞ്ഞുകിടക്കുന്നതു കണ്ടു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന നിമേഷിനെ പിന്നീട് പിടികൂടി.