പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുമ്പോൾ വിജയിക്കുന്നത് ഡിജിറ്റൽ തെളിവുകളിലൂന്നിയുള്ള പ്രോസിക്യൂഷൻ വാദം. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്മൻ,ആറാം പ്രതി അബുബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 2പ്രതികളെ റുതെ വിട്ടു. മണ്ണാർക്കാട് പട്ടികജാതി വർഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് വിധി പറഞ്ഞത്.

കേസിൽ 16 പ്രതികളാണുണ്ടായിരുന്നത്. കൊലപാതകം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് വിധി പറയുന്നത്. 2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയിൽ കുറ്റപത്രം നൽകി. 2022 മാർച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഏപ്രിൽ 28ന് വിചാരണ തുടങ്ങി. കേസ് വിധിപറയാൻ രണ്ടുതവണ പരിഗണിച്ചു. മാർച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകർപ്പ് പകർത്തൽ പൂർത്തിയാകാത്തതിനാലാണ് മാറ്റിവച്ചത്. സംഭവത്തിൽ 103 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു. ഇതായിരുന്നു പ്രതിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ ഡിജിറ്റൽ തെളിവുകൾ അതിനിർണ്ണായകമാണ്. പ്രതികളാണ് ഈ ഡിജിറ്റൽ തെളിവും എടുത്തതെന്നതാണ് രസകരമായ വസ്തുത.

രണ്ടു പേരെ കോടതി വെറുതെ വിട്ടു. മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളാണ് വെറുതെ വിട്ട പ്രതികളിൽ ഒരാളായ അനീഷ്. പതിനൊന്നാം പ്രതി അബ്ദുൾ കരീം മധുവിനെ കള്ളൻ എന്ന് വിളിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രൊസികൃൂഷന്റെ പ്രതീക്ഷ ശരിയായിരിക്കുകയാണിപ്പോൾ. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിധി പറയുമ്പോൾ സോഷ്യൽ മീഡിയയിൽ അത് എത്തിച്ച പ്രതിയും കുറ്റവിമുക്തനാകുന്നുവെന്നതാണ് വസ്തുത. കുറ്റകൃത്യത്തെ വിലയിരുത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇത് തീർത്തും ചരിത്ര വിധിയാണ്.

കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തെന്ന് കേസിന്റെ രേഖകളിൽ പറയുന്നു. കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദിച്ചു.

അങ്ങനെ മധുവിനെ കൊണ്ടു വരും വഴിയെല്ലാം പ്രതികൾ തന്നെ വീഡിയോ എടുത്തു. ഇതിനെ വീരസ്യമെന്ന പോലെ സോഷ്യൽ മീഡിയയിൽ എത്തിക്കുകയും ചെയ്തു. മധുവിനോട് കാട്ടിയ ക്രൂരതയ്ക്ക് ഏറ്റവും വലിയ തെളിവായി മാറിയത് ഈ വീഡിയോകളാണ്. സെൽഫിയെടുത്ത് പലരും നാട്ടിൽ ഞെളിഞ്ഞു നടക്കാനും ശ്രമിച്ചു. ഈ സെൽഫിയിലുള്ളവർക്കെല്ലാം അത് അത്യുഗ്രൻ തെളിവായി മാറി. രാഷ്ട്രീയ സ്വാധീനക്കരുത്തിൽ രക്ഷപ്പെടാനുള്ള ശ്രമവും കോടതിക്ക് മുമ്പിൽ വിജയിച്ചില്ല. അങ്ങനെ പ്രതികൾ വീരവാദം കാട്ടാനായി എടുത്ത വീഡിയോ കൊലക്കുറ്റം തെളിയിച്ചു. കാട്ടിലെ ജീവിതമുണ്ടാക്കിയ അവശതയാണ് മധുവിന്റെ ജീവനെടുത്തതെന്ന വാദം വീഡിയോ പൊളിച്ചു. സാക്ഷികൾ കൂറുമാറിയപ്പോഴും കേരളം നടക്കുത്തോടെ കണ്ട വീഡിയോ കോടതി തെളിവായി കണ്ടു.

മർദ്ദിച്ച് അവശാനാക്കിയ മധുവുമായി സംഘം മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പൊലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പൊലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പിൽവെച്ച് മധു ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. മാർച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്.ി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളാൽ കേസിലെ വിധി പ്രഖ്യാപനം ഏപ്രിൽ നാലിലേക്ക് മാറ്റുകയായിരുന്നു.

മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം മധുവിനെ കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവരികയും മുക്കാലി ജങ്ഷനിൽവെച്ച് പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിനിടെ മധുവിനെ ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ അവശനായ മധു മരണപ്പെടുകയായിരുന്നു. മധുവിനെ പിടിച്ചുകൊണ്ടുവരുമ്പോൾ ആൾക്കൂട്ട ആക്രമണത്തിൽ ഏറ്റ പരിക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തി പൊലീസ് 16 പേരെ പ്രതിചേർത്ത് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. ഇതിൽ പതിനാല് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചു.

സംഭവം കഴിഞ്ഞ് 2018 മെയ്‌ 30ന് മണ്ണാർക്കാട് ജില്ല സ്‌പെഷൽ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ നീണ്ടതോടെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംഭവത്തിന് നാല് വർഷത്തിന് ശേഷമാണ് കോടതി നടപടികൾ ആരംഭിച്ചത്. 2022 മാർച്ചിൽ പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ചതോടെ ആരംഭിച്ച വിചാരണ നടപടികൾ 2023 മാർച്ചിൽ അന്തിമ വാദം പൂർത്തിയാക്കി. കേസിന്റെ നടപടിക്രമങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നീട്ടി നൽകിയ സമയം 2023 ഏപ്രിൽ അഞ്ചിന് അവസാനിക്കാനിരിക്കേയാണ് നാലിന് സ്‌പെഷൽ കോടതി വിധി പറഞ്ഞത്.