കൊച്ചി: കൊല്ലം ബാറിലെ അഭിഭാഷകൻ പനമ്പിൽ എസ്. ജയകുമാറിനെ ക്രൂരമായി മർദിച്ചതിന് സസ്പെൻഷനിലായ കരുനാഗപ്പള്ളി എസ്എച്ച്ഓ ഗോപകുമാർ അടക്കം എതിർകക്ഷികൾക്ക് എതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. ഹർജി പരിഗണിച്ച ഭരണഘടനാ ബഞ്ച് കേസ് നമ്പർ 1701/2022 ആയി ഫയലിൽ സ്വീകരിച്ചു. ഡിജിപി അടക്കമുള്ള എതിർ കക്ഷികൾക്കെതിരേ നോട്ടീസ് അയച്ചു. അഡ്വ. യശ്വന്ത് ഷേണായിയാണ് ഭരണഘടനാ ബഞ്ചിൽ കേസ് ഫയൽ ചെയ്തത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മൊഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇൻസ്പെക്ടർ ഗോപകുമാർ, ഡിവൈ.എസ്‌പി പ്രദീപ് കുമാർ, കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനി, ഡിജിപി അനിൽ കാന്ത്, ആഭ്യന്തര സെക്രട്ടറി വി. വേണു എന്നിവരാണ് എതിർകക്ഷികൾ.

സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമായി ഒരു അഭിഭാഷകനെ വിലങ്ങു വയ്ക്കുക വഴി പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുകയാണ് ഗോപകുമാർ ചെയ്തിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. സുപ്രീംകോടതിയുടെ ഉത്തരവുകൾ ലംഘിക്കുന്ന ഏതു പൊലീസ് ഉദ്യോഗസ്ഥനെയും ശിക്ഷിക്കണമെന്ന് നേരത്തേ കോടതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സെപ്റ്റംബർ അഞ്ചിന് വാഹനാപകട കേസുമായി ബന്ധപ്പെടുത്ത് കസ്റ്റഡിയിൽ എടുത്ത അഡ്വ. ജയകുമാറിനെ സ്റ്റേഷനുള്ളിലും പുറത്തേക്ക് മെഡിക്കൽ എടുക്കുന്നതിന് കൊണ്ടു പോയപ്പോഴും വിലങ്ങണിയിച്ചുവെന്ന് ഹർജിയിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനി റിപ്പോർട്ട് സമർപ്പിച്ചു. ഇവിടെ സുപ്രീംകോടതി നിർദ്ദേശം ലംഘിക്കപ്പെട്ടത് ശ്രദ്ധിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. സുപ്രീംകോടതിയുടെ അധികാരത്തെ മനഃപൂർവം വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി ഉത്തരവ് അനുസരിക്കാതിരിക്കാൻ അല്ലെങ്കിൽ ചോദ്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടുണ്ടോ? എന്നും ഹർജിക്കാരൻ ചോദിക്കുന്നു.സാമൂഹിക മാധ്യമങ്ങളും മൊബൈൽഫോൺ കാമറകളും വ്യാപകമായിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽപ്പോലും ഇത്തരമൊരു പ്രവൃത്തി ചെയ്തതിലൂടെ പൊലീസ് സേന എത്രമാത്രം അപകടകാരികളായി മാറിയിരിക്കുന്നുവെന്ന് ഹർജിക്കാരൻ ചോദിക്കുന്നു.