- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ അധികാരതർക്ക കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിന്; ഉദ്യോഗസ്ഥ നിയമനത്തിൽ കെജ്രിവാൾ സർക്കാറിന് നിയന്ത്രണമുണ്ടെന്നും സുപ്രീംകോടതി; ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമെന്നും ഭരണഘടന ബെഞ്ച്; നിയമപോരാട്ടത്തിൽ കെജ്രിവാളിന് ജയം
ന്യൂഡൽഹി: ഡൽഹി സർക്കാറും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാര തർക്കത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിൽ അരവിന്ദ് കെജ്രിവാൾ സർക്കാറിന് നിയന്ത്രണമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് അരവിന്ദ് കേജ്‌രിവാൾ സർക്കാരും ലഫ്റ്റ്‌നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി.
കേന്ദ്രസർക്കാറിന് തിരിച്ചടി നൽകുന്നതാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി. മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഭരിക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ടവർക്കാണെന്നും സുപ്രീംകോടതി വിധിച്ചു.
ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരം ആർക്കാണ് ഡൽഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക ആണെന്ന് ആരോപിച്ച് ഡൽഹി സർക്കാർ നൽകിയ ഹർജിലാണ് വിധി പ്രസ്താവം.
ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഓഫിസർമാരുരെട നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡൽഹി സർക്കാർ കോടതിക്കു മുന്നിൽ നിരത്തി.
ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019ലും സുപ്രീം കോടതി വിധിച്ചിരുന്നു. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണ്, അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.
ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനാണ് കൂടുതൽ അധികാരമെന്ന് വ്യക്തമാക്കിയ കോടതി, പൊതു ഉത്തരവുകൾ, പൊലീസ്, ഭൂമി എന്നിവയിൽ മാത്രമായി ലഫ്.ഗവർണറുടെ അധികാരം പരിമിതപ്പെടുത്തി. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും നിർദ്ദേശിച്ചു.
എന്നാൽ ഉദ്യോഗസ്ഥ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം തുടർന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട ഹർജികളിൽ 2019 ഫെബ്രുവരി 14ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധിയെഴുതി. ഇതോടെ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു ഇത്. എന്നാൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഹർജിയിൽ വാദം കേൾക്കവെ, ഈ വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
രാജ്യതലസ്ഥാനവും സമ്പൂർണ സംസ്ഥാന പദവിയില്ലാത്തതുമായ ഡൽഹിയുടെ ഭരണത്തലവൻ ലഫ്. ഗവർണറാണെന്നു ഡൽഹി ഹൈക്കോടതി 2016 ഓഗസ്റ്റിലാണു വിധിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങൾക്കനുസരിച്ചു ലഫ്. ഗവർണർ പ്രവർത്തിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തു.
രാഷ്ട്രപതിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നാണു കേന്ദ്രത്തിന്റെ വാദം. എന്നാൽ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നു ഡൽഹിയുടെ സാഹചര്യം വ്യത്യസ്തമാണെന്ന് എഎപി സർക്കാർ വാദിക്കുന്നു. ഡൽഹിക്കു പ്രത്യേക പദവി ലക്ഷ്യമിട്ടു പാർലമെന്റ് പാസാക്കിയ നിയമത്തിലെ 239 എഎ വകുപ്പാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിച്ചു ലഫ്. ഗവർണർ തീരുമാനമെടുക്കണമെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്നാണു സംസ്ഥാന സർക്കാർ വാദം.
ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണമില്ലാത്ത സർക്കാർ, രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആം ആദ്മി പാർട്ടി സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ ഡൽഹി രാജ്യതലസ്ഥാനമായതുകൊണ്ടുതന്നെ ഇവിടത്തെ ഭരണത്തിൽ തങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ