കൊച്ചി: ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ വിവാഹമല്ലെന്നും പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതര്‍ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം സ്വദേശിയായ യുവാവാണ് തനിക്കെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് തകര്‍ന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് ഗാര്‍ഹിക പീഡനക്കേസെടുത്തു. ഇത് നിയമപരമല്ലെന്നായിരുന്നു യുവാവിന്റെ വാദം. ഇതംഗീകരിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

ലിവിങ് ടുഗദര്‍ ബന്ധങ്ങളെ വിവാഹമെന്ന് വിശേഷിപ്പിക്കാനാകില്ല. ഇത്തരം ബന്ധങ്ങളിലെ പങ്കാളിയെ ഭര്‍ത്താവെന്ന് നിയമപരമായി പറയാന്‍ കഴിയില്ല. നിയമമായി വിവാഹം കഴിച്ചെങ്കില്‍ മാത്രമേ ഭര്‍ത്താവ്, ഭാര്യ എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരൂ. അതുകൊണ്ടുതന്നെ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനങ്ങള്‍ ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുകയായിരുന്നു.