തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ തലസ്ഥാന നഗരത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ പീഡന - ആത്മഹത്യാ പ്രേരണാ കേസില്‍ ഒന്നാം പ്രതി ബിനോയിക്ക് ഇനി വിചാരണ. ബിനോയിയുടെ അഞ്ചാം ജാമ്യഹര്‍ജിയും തലസ്ഥാന പോക്‌സോ കോടതി തള്ളി. കൃത്യത്തില്‍ പ്രതിയുടെ സജീവ പങ്കും പങ്കാളിത്തവും വ്യക്തമെന്ന് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബു ജാമ്യം നിരസിച്ച ഉത്തരവില്‍ വ്യക്തമാക്കി.

കേസില്‍ പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒന്നാം പ്രതി സൗഹൃദത്തിലാകുകയും റീല്‍സ് ചിത്രീകരിക്കാനെന്ന പേരില്‍ പല റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ്. കേസ്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു.

തുടര്‍ന്ന് ഒന്നാം പ്രതിയായ യുവാവില്‍നിന്ന് അകന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയ വഴി സുഹൃത്തുക്കളെ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കേസ്.

പൂജപ്പുര പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗര്‍ഭഛിദ്രം നടത്തിയതിന്റെ തെളിവുകളും പ്രതികളും പെണ്‍കുട്ടിയും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.